‘ജലനിരപ്പ് 139 അടിയാക്കാന്‍ സാധിക്കുമോ ?, റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണം’; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

‘ജലനിരപ്പ് 139 അടിയാക്കാന്‍ സാധിക്കുമോ ?, റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണം’; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  mullaperiyar dam , Supreme court , kerala , pinaryi vijyan , ദീപക് മിശ്ര , സുപ്രീംകോടതി , ദീപക് മിശ്ര,​ ഇന്ദു മൽഹോത്ര ,  മുല്ലപ്പെരിയാര്‍
ന്യൂഡല്‍ഹി/ഇടുക്കി| jibin| Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (16:10 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. അണക്കെട്ടിലെ തത്സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാന്‍ ഉപസമിതിയോട് കോടതി ആവശ്യപ്പെട്ടു. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.

അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കാനാകോമോ എന്ന് ഉപസമിതിയോട് ചോദിച്ച കോടതി ജലനിരപ്പ് 139 അടിയാക്കാന്‍ സാധിക്കുമോ എന്നും ചോദിച്ചു. നാളെ ഉച്ചയ്‌ക്ക് മുമ്പ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര,​ ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്.

കാലവർഷത്തെ തുടർന്ന് കേരളത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന പ്രളയം അത്യന്തം ഗൗരവതരമാണെന്നും സുപ്രീംകോടതി വിലയിരുത്തി. 139 അടിയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്താമെയെന്ന് സുപ്രീംകോടതി ചോദിച്ചുവെങ്കിലും തമിഴ്‌നാട് ആവശ്യം നിരസിച്ചു.

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ സ്വദേശി റസല്‍ റോയി സുപ്രീംകോടതിയിൽ ഹർജി നൽകിയ ഹര്‍ജിയിലാണ് ഇടപെടലുണ്ടായത്.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയായി തന്നെ നിലനിറുത്തുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് കുറയ്ക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിന് മറുപടിയായി എടപ്പാടി പറഞ്ഞു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തമിഴ്‌നാടിന് കത്ത് നല്‍കിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് എടപ്പാടി നിലപാട് വ്യക്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :