‘മോഡി രാജ്യത്തിനു വേണ്ടി അനുകൂല അന്തരീക്ഷം സൃഷ്ടിച്ചു’

വിയറ്റ്നാം| Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (09:08 IST)
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മികച്ച പാതയിലേക്ക് എത്തിക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വിയറ്റ്നാമില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കവെയാണ് മോഡിയെ രാഷ്ട്രപതി പ്രകീര്‍ത്തിച്ചത്. പതിവിനു വിപരീതമായി എഴുതി തയ്യാറാക്കിയ പ്രസംഗം ഉപേക്ഷിച്ചായിരുന്നു രാഷ്ട്രപതി സംസാരിച്ചത്.

ബൃഹത്തായ നയങ്ങളുമായി ഭരണം തുടങ്ങിയ മോഡി സര്‍ക്കാര്‍ അത് ഉദ്ദേശിച്ച രീതിയില്‍ നടപ്പിലാക്കാനും ശ്രമിക്കുന്നുണ്ട്. മോഡിയുടെ ജപ്പാന്‍ സന്ദര്‍ശനം കാതലായ വിദേശ നിക്ഷേപം ഭാവിയില്‍ ഉറപ്പുവരുത്തുന്നതാണ്. അടുത്ത അഞ്ച് വര്‍ഷത്തില്‍,​ ജപ്പാനില്‍ നിന്ന് 25 മുതല്‍ 35 ശതകോടി ഡോളര്‍ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദര്‍ശിച്ച ആസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായി നല്ലൊരു കൂടിക്കാഴ്ചയാണ് നടന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ അടക്കമുള്ള ലോക നേതാക്കളുമായി മികച്ച സഹകരണമാണ് പ്രധാനമന്ത്രി മോഡി പുലര്‍ത്തുന്നതെന്നും രാഷ്ട്രപതി സൂചിപ്പിച്ചു. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ചടങ്ങില്‍ രാഷ്ട്രപതിയുടെ പ്രശംസയ്ക്ക് പാത്രമായി. പെട്രോളിയം മന്ത്രിയായി ധര്‍മേന്ദ്രേ ചുമതലയേറ്റതു മുതല്‍ മന്ത്രാലയത്തിന്രെ ഭാഗ്യം തെളിഞ്ഞു. പെട്രോള്‍ വില ബാരലിന് 93 ഡോളറായി കുറച്ചുകൊണ്ടു വരാന്‍ മന്ത്രിയ്ക്കായെന്നും വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :