കൈയ്യില്‍ നയാ പൈസയില്ലെന്ന് മോഡി, സൌജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പൂട്ടിക്കെട്ടി

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 27 മാര്‍ച്ച് 2015 (13:15 IST)
തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ മറ്റൊരു മോഹന വാഗ്ദാനം കൂടി മോഡി സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി സുചന. തെരഞ്ഞെടുപ്പ് പ്രചരണ കാലത്തും അധികാരത്തിലേറിയതിനു പിന്നലെ പ്രഖ്യാപിച്ചതുമായ സൌജനു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മൊഡി സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷത്തേക്ക് പദ്ധതി വിഹിതിമായി 18.5 ബില്ല്യണ്‍ ഡോളര്‍ ആവശ്യമായി വരുമെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതിന് പ്രധാനമന്ത്രി ചുവപ്പ് കൊടി കാണിച്ചിരിക്കുന്നത്.

1.2 ബില്ല്യണിലധികം വരുന്ന പൌരന്‍മാര്‍ക്ക് സൌജന്യമായി മരുന്നുകളും, രോഗപരിശോധനയും, ഇന്‍ഷുറന്‍സ് കവറേജും വാഗ്ദാനം ചെയ്യുന്നതാണ് നാഷണല്‍ ഹെല്‍ത്ത് അഷുറന്‍സ് മിഷന്‍ എന്ന ഈ പദ്ധതി. 2015 ഏപ്രില്‍ മുതല്‍ പദ്ധതി നടപ്പിലാക്കാനായിരുന്നു ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതേതുടര്‍ന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് 25.5 ബില്യണ്‍ ഡോളറിന്റെ ചെലവ് വരുന്ന പദ്ധതി രൂ‍പരേഖ തയ്യാറാക്കി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. തുക അധികമായതിനാല്‍ വെട്ടിച്ചുരുക്കാന്‍ മോഡി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് പദ്ധതി 18.5 ബില്യണ്‍ ഡോളറാക്കിയെങ്കിലും ഇത്രയും വലിയ തുക പദ്ധതിക്കായി ചെലവഴിക്കാന്‍ സര്‍ക്കാരിന് കഴിയില്ല എന്നായിരുന്നു മോഡിയുടെ നിലപാട്.

മാത്രമല്ല, പദ്ധതി നവീകരിച്ച് വീണ്ടും സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. പദ്ധതി പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അതിന്‍മേലുള്ള നടപടികളൊന്നും ആരോഗ്യ വകുപ്പ് ഇനിയും ആരംഭിച്ചിട്ടില്ലെന്നാണ് സൂചന. ഇതോടെ, തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മോദി നല്‍കിയ ഒരു വാഗ്ദാനത്തിന്റെ നിലനില്‍പു കൂടി സംശയത്തിലായി. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഈ വരുന്ന മെയ് മാസത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :