രാഷ്ട്ര മനസിനെ തൊട്ടറിയാന്‍ മോഡിസര്‍ക്കാര്‍ യുവസേനയൊരുക്കുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 23 മെയ് 2015 (13:55 IST)
രാജ്യത്തിലെ സാമൂഹിക പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും ഗ്രാമീണ ജനതകളുടെ പ്രശ്നങ്ങള്‍ ആശത്തില്‍ മനസിലാക്കാനും അവയ്ക്ക് പൊതുവായ പരിഹാരങ്ങളും കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ യുവാക്കളെ ഉപയോഗിച്ച പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കുന്നു. രാജ്യസേവനത്തില്‍ തല്‍പ്പരരായ യുവ്വാകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ച് അവിടങ്ങളിലെ പ്രശ്നങ്ങള്‍ മനസിലാക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

‘ഏക് സാല്‍ ദേശ് കെ നാം’ എന്നതാണ് പദ്ധതിയുടെ പേര്. 20 മുതല്‍ 29 വയസുവരെ പ്രായമുള്ള യുവതീ യുവാക്കളെയാണ് ഇതിലേക്കായി തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയികുന്ന പ്രദേശത്ത് പ്രവര്‍ത്തിക്കണം. അത് സ്വന്തം നാടിനും സംസ്ഥാനത്തിനും പുറത്തായിരിക്കും. പ്രതിമാസം 25,000 രൂപ മുതല്‍ 30,000 രൂപ വരെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. നെഹ്രു യുവകേന്ദ്രയുമായി ബന്ധപ്പെട്ടാണ് പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ നെഹ്രു യുവകേന്ദ്ര ഉടന്‍ വിജ്ഞാപനം ചെയ്യും.

മോഡി സര്‍ക്കാരിന്റെ ഒന്നാമത്തെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ കര്‍മ്മ പദ്ധതി. രാജ്യത്തെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്, ശുചിത്വമില്ലായ്മ, സ്ത്രീകളിലെ പ്രത്യുല്‍പ്പാദന പ്രശ്‌നങ്ങള്‍, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട യുവതീയുവാക്കളെ നിയോഗിക്കും. ആദ്യ രണ്ടുമാസം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പരിശീലനത്തിന് ശേഷമായിരിക്കും ഇവരെ വിവിധ മേഖലകളിലേക്ക് നിയോഗിക്കുക. അതിര്‍ത്തി ഗ്രാമങ്ങളും വിദൂര ഗ്രാമങ്ങളിലും ഇവര്‍ പ്രവര്‍ത്തിക്കേണ്ടതായി വരും.

ഒരുവര്‍ഷത്തിനു ശേഷം പ്രശ്നങ്ങള്‍ പഠിച്ച് വിശദമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി അവ റിപ്പോര്‍ട്ടാക്കി കേന്ദ്രസര്‍ക്കാരിനു നല്‍കണം. ഈ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാകും അടുത്ത വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ജനക്ഷേമ പരിപാടികള്‍ക്ക് രൂപം നല്‍കുക.
ആദ്യ ഘട്ടത്തില്‍ 350 പേരെയാണ് തെരഞ്ഞെടുക്കുന്നത്. ബിരുദധാരികള്‍ക്കും അല്ലാത്തവര്‍ക്കും പദ്ധതിക്കായി അപേക്ഷിക്കാം. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനവുമായോ സന്നദ്ധ സംഘടനയുമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.

ദേശീയ തലത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടത്തുന്ന പരീക്ഷയും അഭിമുഖവും വിജയകരമായി പൂര്‍ത്തിയാക്കുന്നവരെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്.
വിവരങ്ങള്‍ നെഹ്രു യുവകേന്ദ്ര ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും. പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍
രാജീവ്ഗാന്ധി ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യൂത്ത് ഡെവലപ്‌മെന്റിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :