അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദ്ദേശം; ‘ഭീകരര്‍ രണ്ടു ദിവസം മുമ്പ് ഇന്ത്യയിലെത്തി’

പഞ്ചാബില്‍ ആക്രമണം , രാജ് നാഥ് സിംഗ് , ഇന്ത്യാ - പാക് അതിര്‍ത്തി , വെടിവെപ്പ്
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 27 ജൂലൈ 2015 (13:08 IST)
പഞ്ചാബിൽ, പൊലീസ് സ്റ്റേഷനു നേരെയും ബസിനു നേരെയും ഭീകരർ നടത്തിയ ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യാ - പാക് അതിര്‍ത്തിയില്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്. ആഭ്യന്തര മന്ത്രാലയം കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. പാകിസ്ഥാനില്‍ നിന്ന് രണ്ടു ദിവസം മുമ്പ് ഇന്ത്യയിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ആഭ്യന്തര സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും വിവരങ്ങള്‍ തന്നെ ധരിപ്പിക്കുന്നുണ്ടെന്നും രാജ് നാഥ് സിംഗ് വ്യക്തമാക്കി. പഞ്ചാബില്‍ ആക്രമണം നടത്തിയ ഭീകരര്‍ ആരെയും ബന്ദികളാക്കിയിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സൈന്യവും എന്‍എസ്ജി കമാന്‍ഡോകളും ചേര്‍ന്നാണ് ഭീകരരെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഭീകരർ നടത്തിയ ആക്രമണത്തിൽ ഏഴ് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഗുരുതാസ്‌പുര്‍ എസ്‌പിയും ഉള്‍പ്പെടും. പൊലീസുകാരം സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. രണ്ട് ആക്രമണങ്ങളിലുമായി സാധാരണക്കാരും പൊലീസുകാരും അടക്കം പത്തുപേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരുമെന്നാണ് പ്രാഥമിക നിഗമനം. പട്ടാളവേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. പ്രദേശത്തു തോക്കുധാരികളും പോലീസുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

രാവിലെ 5.30 ഓടെയായിരുന്നു ആക്രമണം. ആദ്യം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിനു നേര്‍ക്കും അതിനുശേഷം ഒരു മാരുതികാര്‍ പിടിച്ചെടുത്ത തീവ്രവാദികള്‍ പൊലീസ് സ്റ്റേഷനിലേക്കും ഇരച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. പഞ്ചാബിലെ ദിനനഗര്‍ ജില്ലയില്‍ ജമ്മു അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാന്‍ഡിലായിരുന്നു ആക്രമണം. ഇതിനുശേഷം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തുകയും ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :