മസ്രത് ആലത്തിന്റെ അറസ്റ്റ്: ബന്ദിനിടെ അക്രമം, പൊലിസ് വെടിവെപ്പില്‍ ഒരാള്‍ക്ക് പരുക്ക്

ശ്രീനഗര്‍| jibin| Last Updated: ശനി, 18 ഏപ്രില്‍ 2015 (10:20 IST)
വിഘടനവാദി നേതാവ് മസാറത് ആലം ഭട്ടിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരില്‍ നടക്കുന്ന ബന്ദിനിടെ അക്രമം. നര്‍ബാലില്‍ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റു. പലയിടത്തും ആക്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഈ സാഹചര്യത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലിഷാ ഗിലാനിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദ് ജനജീവിതത്തെ ബാധിക്കാന്‍ അനുവദിക്കില്ലെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ് പറഞ്ഞു. മസ്രത് ആലത്തിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ഇന്നലെ ശ്രീനഗറിലുണ്ടായ പ്രതിഷേധത്തിനിടെ 14 പേര്‍ക്ക് പരുക്കേറ്റിരുന്നു. ആലത്തെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

നേരത്തെ ജമ്മു കാശ്‌മീരില്‍ പാകിസ്ഥാന്‍ പതാക വീശി പാക് അനുകൂല മുദ്രാവാക്യം മുഴക്കുകയും ചെയ്ത മസ്രത് ആലത്തെ അറസ്‌റ്റ് ചെയ്തിരുന്നു. ശ്രീനഗറില്‍ നിന്നാണ് ആലത്തെ അറസ്റ് ചെയ്തത്. ഹുറിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയിദ് അലി ഷാ ഗീലാനിയെയും പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. ശ്രീനഗറില്‍ പാക് പതാകവീശി ഇന്ത്യാ വിരുദ്ധ പ്രക്ഷോഭം നടത്തിയതിനാണ് മസ്രത് ആലം അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ പാക് പതാക ഉയര്‍ത്തിക്കാട്ടുകയും പിന്നീടതിനെ ന്യായീകരിക്കുകയും ചെയ്ത ആലത്തിനെതിരേ നടപടി വേണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കാഷ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനോടാവശ്യപ്പെട്ടിരുന്നു.

2010ല്‍ കശ്മീരില്‍ കല്ലെറിയല്‍ പ്രതിഷേധത്തെ തുടര്‍ന്ന് 122 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തടവിലായിരുന്ന ആലം കശ്മീരില്‍ പുതിയ സര്‍ക്കാര്‍ വന്നതിനെ തുടര്‍ന്നു 40 ദിവസം മുന്‍പാണ് മോചിതനായത്. ആലമിനെ വിട്ടയച്ച കശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനം അന്നുതന്നെ വന്‍ വിവാദമായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :