പതിനായിരങ്ങള്‍ സാക്ഷി; ദ്രാവിഡ കുലപതിക്ക് മറീനയില്‍ അന്ത്യവിശ്രമം

പതിനായിരങ്ങള്‍ സാക്ഷി; ദ്രാവിഡ കുലപതിക്ക് മറീനയില്‍ അന്ത്യവിശ്രമം

  m karunanidhi , karunanidhi death , DMK , Chennai , MK Stalin , കലൈഞ്ജര്‍ , കരുണാനിധി , മറീന ബീച്ച് , ചെന്നൈ , പൊലീസ് , ഡി എം കെ , സ്‌റ്റാലിന്‍ , കരുണാനിധി സംസ്‌കാരം
ചെന്നൈ| jibin| Last Updated: ബുധന്‍, 8 ഓഗസ്റ്റ് 2018 (19:07 IST)
‘ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്’... എട്ടു പതിറ്റാണ്ടിന്റെ പൊതുജീവിതം തമിഴകത്തിനായി ഉഴിഞ്ഞുവെച്ച ദ്രാവിഡ രാഷ്ട്രീയത്തിന്റെ കുലപതിക്ക് മറീനയില്‍ അന്ത്യവിശ്രമം. ദ്രാവിഡ ജനതയുടെ വികാരവും വിര്യവുമായിരുന്ന, വാക്കുകൊണ്ടും തൂലിക കൊണ്ടും തമിഴ്‌മണ്ണിനെ ഉഴുതുമറിച്ച കലൈഞ്ജറിന് തമിഴകം കണ്ണീരോടെ വിട നല്‍കിയപ്പോള്‍ രാജ്യവും ആ വേദനയ്‌ക്കൊപ്പം പങ്കു ചേര്‍ന്നു.

ഗോപാലപുരത്തെ രാജാജി നഗറില്‍ നിന്ന് വൈകിട്ട് നാലുമണിയോടെ ആരംഭിച്ച വിലപയാത്ര 6.15ഓടെയാണ് മറീന ബീച്ചില്‍ എത്തിച്ചേര്‍ന്നത്. എല്ലാവിധ ഔദ്യോഗിക ബഹുമതികള്‍ക്കും ശേഷം
പ്രിയനേതാവ് അണ്ണാദുരൈ സ്മാരകത്തിനു സമീപത്തായിട്ട് 6.58നാണ് കലൈഞ്ജറുടെ മൃതദേഹം അടക്കം ചെയ്‌തത്. ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും മകനുമായ എം കെ സ്‌റ്റാലിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

പ്രത്യേകം അലങ്കരിച്ച വാഹനത്തിലാണ് കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചില്‍ എത്തിച്ചത്. ഡി എം കെ പ്രവര്‍ത്തകരടക്കം പതിനായിരക്കണക്കിനാളുകള്‍ വിലപയാത്രയ്‌ക്ക് സാക്ഷ്യം വഹിക്കാന്‍ നഗരത്തില്‍ തടിച്ചു കൂടിയതോടെയാണ്
സംസ്‌കാര ചടങ്ങുകള്‍ വൈകിയത്. സിആര്‍പിഎഫ് കമാന്‍ഡോ വിഭാഗവും തമിഴ്‌നാട് പൊലീസും ചേര്‍ന്നാണ് സുരക്ഷ ഒരുക്കിയത്.

അതിശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നതെങ്കിലും ജനങ്ങളുടെ വികാര പ്രകടനങ്ങളാണ് ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നത്. സംഘർഷ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

കലൈജ്ഞർക്ക് ആദരാഞ്ജലികൾ അർപ്പിക്കാന്‍ പ്രധാനമന്ത്രിയടക്കം നിരവധി നേതാക്കാള്‍ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കേരളാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം, ടിടിവി ദിനകരൻ, ദീപ ജയകുമാർ സിനിമാ മേഖലയില്‍ നിന്ന് രജനീകാന്ത്, കമൽഹാസൻ ധനുഷ്, എന്നിവരും അന്തിമോപചാരം അർപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :