ലളിത് മോഡി വിഷയം; പ്രധാനമന്ത്രി മൌന യോഗയിലെന്ന് കോണ്‍ഗ്രസ്

 ലളിത് മോഡി , സുഷമ സ്വരാജ് , വസുന്ധര രാജെ , ബിജെപി , കോണ്‍ഗ്രസ്
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 1 ജൂലൈ 2015 (14:13 IST)
മുന്‍ ഐപില്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും കേന്ദ്രമന്ത്രി സുഷമ സ്വരാജും രാജിവെക്കണമെന്ന് കോണ്‍ഗ്രസ്. ഇരുവരെയും സ്ഥാനത്തു നിന്നും പുറത്താക്കാന്‍ പ്രധാനമന്ത്രി തന്റേടം കാണിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൌന യോഗയിലാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സൂരജ്വാല പരിഹസിച്ചു.

വസുന്ധര രാജെയും സുഷമ സ്വരാജും രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറില്ല. അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ കയറിയ മോഡി രാജ്യത്തെ ജനങ്ങളെ പൂര്‍ണമായും വഞ്ചിച്ചിരിക്കുകയാണ്. ബിജെപി മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ കുടുംബാംഗത്തിന് ലളിത് മോദി ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇതേക്കുറിച്ചും പ്രധാനമന്ത്രി അന്വേഷണം നടത്താന്‍ തയാറാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, വരുണ്‍ ഗാന്ധിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ലളിത് മോഡി രംഗത്തെത്തി. വരുണ്‍ ഗാന്ധിയുമായി കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി സഹായിക്കുമെന്നു വരുണ്‍ ഗാന്ധി പറഞ്ഞതായും ലളിത് മോഡി ട്വറ്ററിലൂടെ വെളിപ്പെടുത്തി. ഇതിന് 60 മില്യണ്‍ ഡോളര്‍ സോണിയ ഗാന്ധിക്ക് നല്‍കണമെന്നുംവരുണ്‍ ഗാന്ധി പറഞ്ഞതായി മോഡി ട്വറ്ററില്‍ വെളിപ്പെടുത്തി. മോഡിയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതമെന്ന് വരുണ്‍ ഗാന്ധി പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :