കോഹിനൂര്‍ രത്നം ഇന്ത്യയ്‌ക്ക് മടക്കിക്കൊടുക്കണമെന്ന്‌ ബ്രിട്ടിഷ് എം‌പി

ലണ്ടന്‍| VISHNU N L| Last Modified ബുധന്‍, 29 ജൂലൈ 2015 (12:42 IST)
ഏറെക്കാലമായി തിരികെ വേണമെന്ന് അവകാശപ്പെടുന്ന പുരാതനമായ കോഹിനൂര്‍ രത്നം ഇന്ത്യയ്‌ക്ക് മടക്കിക്കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ട് ബ്രിട്ടിഷ് എം‌പി രംഗത്ത്. ഇന്ത്യന്‍ വംശജനായ കീത്ത്‌ വാസ്‌ ആണ് ഈ ആവശ്യമുന്നയിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നവംബറില്‍ ബ്രിട്ടണ്‍ സന്ദര്‍ശിക്കുമ്പോള്‍ കോഹിനൂര്‍ മടക്കി നല്‍കണമെന്നാണ്‌ കീത്ത്‌ വാസ്‌ ആവശ്യപ്പെട്ടത്‌.

ഇരുനൂറ്‌ വര്‍ഷത്തെ ബ്രിട്ടീഷ്‌ കൊളോണിയല്‍ ഭരണം ഇന്ത്യയെ ചൂഷണം ചെയ്‌തുവെന്നും അതിന്‌ ബ്രിട്ടണ്‍ നഷ്‌ടപരിഹാരം നല്‍കണമെന്നും ഓക്‌സ്ഫോര്‍ഡ്‌ യൂണിയനില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ബ്രിട്ടണില്‍ പോലും ഇത് വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചു. ഇതിനു പിന്നാലെയാണ് കീത്ത് വാസ് രംഗത്തെത്തിയിരിക്കുന്നത്.

തരൂരിന്റെ പ്രസംഗത്തെയും അതിന്‌ നരേന്ദ്രമോഡി നല്‍കിയ അംഗീകാരത്തെയും സ്വാഗതം ചെയ്യുന്നു. പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളാണിവ. എന്നാല്‍, സാമ്പത്തിക പരിഹാരത്തിനു പിന്നാലെ പോകുന്നത്‌ സങ്കീര്‍ണ്ണവും സമയം നഷ്‌ടപ്പെടുത്തുന്നതും നിഷ്‌ഫലവുമായ സംഗതിയായിരിക്കും. അതേസമയം, വിലപ്പെട്ട വസ്‌തുക്കള്‍ തിരിച്ചുകൊടുക്കാതിരിക്കുന്നത്‌ ശരിയായ ഒഴിവുകഴിവല്ല എന്നും കീത്ത്‌ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

നവംബറില്‍ നരേന്ദ്രമോഡി ബ്രിട്ടീഷ്‌ സന്ദര്‍ശനത്തിന്‌ എത്തും. അദ്ദേഹം സന്ദര്‍ശം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ പ്രധാനമന്ത്രി ഡേവിഡ്‌ കാമറണ്‍ കോഹിനൂര്‍ മടക്കിനല്‍കാമെന്ന വാഗ്‌ദാനം കൂടി നല്‍കിയാല്‍ അത്‌ ഉത്‌കൃഷ്‌ടമായ നടപടിയായിരിക്കുമെന്നും കീത്ത്‌ വാസ്‌ അഭിപ്രായപ്പെടുന്നു. വിക്‌ടോറിയ രാജ്‌ഞി ഇന്ത്യയുടെ ചക്രവര്‍ത്തിനിയായപ്പോഴാണ് കോഹിനൂര്‍ രത്നം ഇന്ത്യയ്ക്ക് നഷ്ടമായത്. രാജ്ഞിയുടെ കിരീടത്തില്‍ പതിപ്പിച്ച ഇത് ബ്രിട്ടണ്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു.
37.21 ഗ്രാം ഭാരമുണ്ടായിരുന്ന രത്നം 21.61 ഗ്രാമായി ചെത്തി മിനുക്കുകയും ചെയ്തു. 2013 ല്‍ കാമറണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും കോഹിനൂര്‍ മടക്കിനല്‍കണമെന്ന ആവശ്യമുയര്‍ന്നുവെങ്കിലും അദ്ദേഹം അത്‌ അംഗീകരിച്ചിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :