ഇത് മണ്ണില്‍ പണിയെടുക്കുന്നവരുടെ ആവേശമാണ്, തല്ലിക്കെടുത്താനാകില്ല!

സമരച്ചുവപ്പ് മുബൈയിലെത്തി, ലക്ഷ്യം നിയമസഭ

അപര്‍ണ| Last Modified തിങ്കള്‍, 12 മാര്‍ച്ച് 2018 (09:03 IST)
ഒരേലക്ഷ്യവുമായി മുപ്പതിനായിരത്തോളം കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട ജാഥ മുംബൈയിലെത്തി. കർഷക കടം പൂര്‍ണ്ണമായും എഴുതിത്തള്ളുക, വൈദ്യുത കുടിശ്ശിക ഒഴിവാക്കുക, പിടിച്ചെടുത്ത കൃഷിഭൂമികള്‍ ആദിവാസികള്‍ക്ക് തിരിച്ചുനല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖില്‍ ഭാരതീയ കിസാന്‍ സഭയാണ് കൂറ്റൻ റാലിക്ക് നേതൃത്വം നൽകുന്നത്. ഇന്ന് മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കാനാണു കർഷകരുടെ തീരുമാനം. ഈ സാഹചര്യത്തിൽ നഗരത്തിൽ സുരക്ഷ ശക്തമാക്കി.

കർഷക പ്രതിഷേധത്തിനു പിന്തുണയർപ്പിച്ച് ശിവസേനയും എംഎൻഎസും എന്‍സിപിയും ഉൾപ്പെടെയുള്ള പാർട്ടികളും രംഗത്തെത്തി. എന്നാൽ കർഷകർ നിയമസഭാ പരിസരത്തേക്ക് എത്താൻ പാടില്ലെന്ന കർശ്ശന നിർദേശം സർക്കാർ പൊലീസിനു നൽകി കഴിഞ്ഞു. അതിനാൽ സമരക്കാരെ പൊലീസ് ആസാദ് മൈതാനത്തേക്ക് വഴിതിരിച്ചു വിട്ടേക്കും. എന്നാൽ സമരക്കാർ ഇതിനു തയ്യാറായില്ലെങ്കിൽ ഒരുപക്ഷേ സമരം സംഘർഷത്തിലേക്ക് നീങ്ങിയേക്കും.

മുംബൈ നഗരത്തിൽ നിന്ന് 200 കിലോ മീറ്റര്‍ അകലെ നാസികില്‍ നിന്നുമാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച റാലിക്ക് തുടക്കമായത്. 50,000ത്തിലധികം പേര്‍ ഇപ്പോൾതന്നെ റാലിയില്‍ അണിനിരന്നിട്ടുണ്ട്. റലി ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആദിവാസികൾ ഉൾപ്പെടെ സമരത്തിൽ പങ്കുചേരാൻ എത്തിച്ചേരുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ പതിനൊന്നിനായിരിക്കും നിയമസഭാ മന്ദിരത്തിലേക്കുള്ള പ്രതിഷേധ ജാഥ ആരംഭിക്കുക. ബോർഡ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനാണ് 11നു സമരം ആരംഭിക്കുന്നതെന്നു കിസാൻ സഭ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :