കശ്മീര്‍ സര്‍ക്കാര്‍: പന്ത് ബിജെപിയുടെ കോര്‍ട്ടില്‍

ന്യൂഡല്‍ഹി| vishnu| Last Updated: ബുധന്‍, 7 ജനുവരി 2015 (12:45 IST)
ജമ്മു കശ്മീരില്‍ സഖ്യസാധ്യത തേടിയ ബിജെപിക്ക് മുന്നില്‍ പ്രത്യേക സേനാധികാര നിയമം (അഫ്സ്പ)പിന്‍‌വലിക്കനമെന്ന നിര്‍ദ്ദേശം പിഡിപി മുന്നോട്ടുവച്ചു. സാധാരണ കശ്മീരികളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ ഈ നിയമം പിന്‍വലിക്കുമെന്ന വാഗ്ദാനം പാലിക്കാതെ സര്‍ക്കാറുണ്ടാക്കാന്‍ കഴിയില്ലെന്നാണ് പിഡിപി പറഞ്ഞിരിക്കുന്നത്. വികസനത്തിനായി ജമ്മുവിലെ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ടുചെയ്തപ്പോള്‍ കശ്മീരിലെ ജനങ്ങള്‍ വികസനത്തോടൊപ്പം പ്രത്യേകാ സേനാധികാര നിയമം ഇല്ലാതാക്കുന്നതിനും ഭരണഘടനയുടെ 370-)ം
വകുപ്പ് നിലനിര്‍ത്താനുമാണ് തങ്ങള്‍ക്ക് വോട്ട് ചെയ്തതെന്നാണ് പിഡിപി നിലപാട്.

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനുള്ള 44,000 കോടി രൂപയുടെ പാക്കേജ് അനുവദിക്കാമെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ ഉറപ്പ് മാത്രം പോരെന്നും അഫ്സ്പയുടെ പേരിലും പിഡിപി കടും‌പിടുത്തം തുടരുന്നത് ബിജെപിയെ ധര്‍മ്മ സങ്കടത്തിലാക്കിയിരിക്കുകയാണ്. പ്രത്യേക സേനാധികാര നിയമം പിന്‍വലിക്കുന്നതിനെ ഇത്രയും കാലം കഠിനമായി എതിര്‍ത്തിരുന്ന ബി.ജെ.പി ഇത് എങ്ങനെ സ്വന്തം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന നിസ്സഹായാവസ്ഥയിലാണ്.

മുന്നൂറ്റി എഴുപതാം വകുപ്പ് പിന്‍‌വലിക്കണമെന്ന ബിജെപിയുടെ അജണ്ട കശ്മീരിലെ സഖ്യ സര്‍ക്കാരിനായി തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ പിഡിപിയെ അറിയിച്ചിട്ടുണ്ട്. അഫ്സ്പ പിന്‍‌വലിക്കുന്നതിനെതിരെ എക്കാലത്തും നിലപാട് സ്വീകരിച്ചിരുന്ന ബിജെപിയുടെ നിലപാടനുസരിച്ചിരിക്കും ഇനി കശ്മീരിലെ സഖ്യസാധ്യതകള്‍. പ്രത്യേക സേനാധികാര നിയമം പിന്‍വലിക്കാനുള്ള സമയം കൂടി പ്രഖ്യാപിച്ചാല്‍ സഖ്യസര്‍ക്കാറിന് തയറാണെന്നാണ് മുഫ്തി മുഹമ്മദ് സഈദ് ബിജെപിയെ അറിയിച്ചിരിക്കുന്നത്.

അതേസമയം ജമ്മു-കശ്മീരിലെ സഖ്യത്തിന് ബിജെപിക്ക് ആശയപരമായ വിട്ടുവീഴ്ചക്ക് പരിമിതിയുണ്ടെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സഖ്യ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. പ്രത്യേക സൈനികാധികാര നിയമം പിന്‍‌വലിക്കാന്‍ കൂടി വഴങ്ങിയാല്‍ ആത് തിരിച്ചടിയുണ്ടാക്കുമെന്നാണ് ബിജെപി ഭയക്കുന്നത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പിഡിപിയുടെയും നിലപാട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :