പ്രളയം: മരണ സംഖ്യ 250 കടന്നു; മഴയ്ക്ക് നേരിയ ശമനം

 ജമ്മു കശ്മീര്‍ , ശ്രീനഗര്‍ , ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍| jibin| Last Modified ശനി, 13 സെപ്‌റ്റംബര്‍ 2014 (08:36 IST)
ജമ്മു കശ്മീരില്‍ 109 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ദുരന്തമായ പ്രളയത്തിന് നേരിയ ശമനം. മഴ ശമിച്ചതോടെ മിക്കയിടങ്ങളിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. മരണ സംഖ്യ ഇതുവരെ 250 കടന്നു. പലയിടങ്ങളിലും ജനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.

മലയാളികളായ മുന്നോറോളം പേര്‍ ഇപ്പോഴും പ്രളയത്തില്‍ അകപ്പെട്ട നിലയില്‍ തന്നെയാണ്. ഇവര്‍ക്ക് സൈന്യം ദിവസവും
കുടിവെള്ളവും ആഹാര സാധനങ്ങളും വിതരണം ചെയ്യുന്നുണ്ട്. ഒന്നേകാല്‍ ലക്ഷം പേരെ ഇതുവരെ രക്ഷാപ്രവര്‍ത്തകരും സൈന്യവും രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കി.
സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ സംസ്ഥാനത്തെ എല്ലാ കക്ഷികളുടെയും യോഗം ഇന്നു വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആവശ്യമായ വെള്ളവും ഭക്ഷണവും നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ചിലയിടങ്ങളില്‍ സൈന്യത്തിനു നേരെ ജനങ്ങള്‍ കല്ലേറു നടത്തി. ജമ്മുകശ്മീരില്‍ കൈക്കൊണ്ട അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നു തിങ്കളാഴ്ച അറിയിക്കണമെന്നു സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ജനങ്ങളുടെ പുനരധിവാസത്തിനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ 200 കോടിയുടെ ധനസഹായ പാക്കേജ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്നരലക്ഷം രൂപ സഹായമായി നല്‍കും. വീടു തകര്‍ന്നവര്‍ക്കു പുനര്‍ നിര്‍മാണത്തിനായി ആദ്യഗഡുവായി 75,000രൂപ അനുവദിച്ചു. ആറുമാസത്തേക്കു പ്രളയബാധിതര്‍ക്കു സൌജന്യറേഷനും അനുവദിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :