ജയലളിതയ്ക്ക് ഒരു മകള്‍ ഉണ്ട്, എല്ലാക്കാര്യങ്ങളും ശശികലയ്ക്കും നടരാജനും അറിയാം - ജയലളിതയുടെ സഹോദരന്‍ വെളിപ്പെടുത്തുന്നു

Jayalalithaa, Shobhan Babu, Amrita, Panneer Selvam, Lalitha, Sasikalaa, ജയലളിത, ശോഭന്‍ ബാബു, അമൃത, പനീര്‍സെല്‍‌വം, ലളിത, ശശികല
ചെന്നൈ| BIJU| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2017 (17:54 IST)
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നതായും ആ കുഞ്ഞിന്‍റെ പിതാവ് നടന്‍ ശോഭന്‍ ബാബു ആണെന്നുമുള്ള വെളിപ്പെടുത്തല്‍ തമിഴ്നാട്ടില്‍ വലിയ കോളിളക്കമാണ് സൃഷ്ടിക്കുന്നത്. എല്ലാ സത്യവും ശശികലയ്ക്കും ഭര്‍ത്താവ് നടരാജനും അറിയാമെന്നും ജയയ്ക്ക് കുഞ്ഞുപിറന്നു എന്നത് സത്യമാണെന്നും ജയലളിതയുടെ സഹോദരന്‍ വാസുദേവന്‍ വെളിപ്പെടുത്തി.

“എന്‍റെ പിതാവ് ജയരാമന്‍ രണ്ടാമത് വേദമ്മാള്‍ എന്ന സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. അവരില്‍ ഉണ്ടായ മക്കളാണ് ജയലളിതയും ജയകുമാറും. ആ അര്‍ത്ഥത്തില്‍ ഞാന്‍ ജയലളിതയുടെ മൂത്ത സഹോദരനാണ്” - വാസുദേവന്‍ പറയുന്നു.

“അതിനുശേഷം ജയലളിതയുടെ അമ്മ വീണ്ടും ഒരു വിവാഹം കഴിച്ചു. ദാമോതപിള്ളൈ എന്നായിരുന്നു അയാളുടെ പേര്. അവര്‍ക്ക് ശൈലജ എന്നൊരു മകള്‍ ഉണ്ടായി. എന്നെപ്പറ്റി കേട്ടറിഞ്ഞ് ഒരിക്കല്‍ ശൈലജയും വളര്‍ത്തുമകള്‍ അമൃതയും എന്നെ കാണാന്‍ വന്നിരുന്നു. ജയലളിതയുടെ സഹോദരിയാണ് ശൈലജയെന്ന് അവര്‍ പറഞ്ഞാണ് എനിക്ക് മനസിലാകുന്നത്. അതിനുശേഷം അവരുടെ കുടുംബവുമായി എനിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. പിന്നീട് അസുഖം ബാധിച്ച് ശൈലജയും അവളുടെ ഭര്‍ത്താവും മരണപ്പെട്ടു. അപ്പോള്‍ ഞാന്‍ എന്‍റെ പിതാവുവഴി അമൃതയെ ബന്ധുക്കളായ രജനിനാഥിനെയും ലളിതയെയും പരിചയപ്പെടുത്തിക്കൊടുത്തു” - വാസുദേവന്‍ പറയുന്നു.

“ഇപ്പോള്‍ അമൃത, താന്‍ ജയലളിതയുടെ മകള്‍ ആണെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ജയലളിതയ്ക്കും ശോഭന്‍ ബാബുവിനും ഒരു പെണ്‍കുഞ്ഞ് ഉണ്ടായെന്നും ആ കുട്ടി വിദേശത്താണെന്നും വിവാഹമൊക്കെ കഴിച്ച് കുടുംബമായി കഴിയുന്നു എന്നുമൊക്കെ കേട്ടിരുന്നു. ഇതുസംബന്ധിച്ച എല്ലാ സത്യങ്ങളും ശശികലയ്ക്കും നടരാജനും അറിയാം. ഇക്കാര്യങ്ങളൊക്കെ അവരാണ് ഇനി വെളിപ്പെടുത്തേണ്ടത്” - വാസുദേവന്‍ വ്യക്തമാക്കി.

ജയലളിതയുടെ പിതാവിന്‍റെ സഹോദരീപുത്രിയായ ലളിത, ജയലളിതയുടെ മകളുടെ പിതാവ് ശോഭന്‍ ബാബു ആണെന്ന് വെളിപ്പെടുത്തിയിരുന്നു. ജയലളിതയും ശോഭന്‍ ബാബുവും ചെന്നൈയിലെ മൈലാപ്പൂരില്‍ ഒരു വീട്ടില്‍ വര്‍ഷങ്ങളോളം ഒരുമിച്ച് കഴിഞ്ഞിരുന്നതായി വെളിപ്പെടുത്തി‍. ആ ബന്ധത്തിലാണത്രേ ജയലളിതയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. താന്‍ ജയലളിതയുടെ മകള്‍ ആണെന്ന അവകാശവാദവുമായി എന്ന യുവതി രംഗത്തെത്തിയ സംഭവം വലിയ കോളിളക്കം സൃഷ്ടിക്കുന്നതിനിടെയായിരുന്നു ലളിതയുടെ ഈ വെളിപ്പെടുത്തല്‍.

അമൃത ജയലളിതയുടെ മകളാകാന്‍ സാധ്യതയുണ്ടെന്നും ലളിത പറഞ്ഞിരുന്നു. തന്‍റെ വലിയമ്മയാണ് ജയലളിതയ്ക്ക് പ്രസവശുശ്രൂഷ നടത്തിയതെന്നും ലളിത വെളിപ്പെടുത്തുന്നു.

എന്നാല്‍ ഇക്കാര്യം പുറത്തുപറയരുതെന്ന് നിര്‍ദ്ദേശിക്കുകയും തങ്ങളെക്കൊണ്ട് സത്യം ചെയ്യിക്കുകയും ചെയ്തിരുന്നു. ജയലളിതയ്ക്ക് പിറന്ന കുഞ്ഞിനെ ബന്ധുവായ ശൈലജയാണ് വളര്‍ത്തിയത്. അമൃത എന്ന പെണ്‍കുട്ടി ജയലളിതയുടെ മകളാകാന്‍ സാധ്യതയുണ്ട്. ഡി എന്‍ എ പരിശോധന നടത്തിയാല്‍ സത്യം അറിയാമല്ലോ - ലളിത പറയുന്നു.

സ്വത്തിനോ പണത്തിനോ വേണ്ടിയല്ല അമൃത ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്നും അവള്‍ ജയലളിതയുടെ മകളാണെന്നതിന് തെളിവൊന്നും തങ്ങളുടെ കൈവശമില്ലെന്നും ലളിത പറയുന്നു.

“ഞാന്‍ ജയലളിതയുടെ മകളാണെന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് എനിക്ക് മനസിലായത്. എന്‍റെ ജീവന് ഭീഷണിയുണ്ടാവുമെന്ന് കരുതിയാണ് എന്നെ അവര്‍ ആരുമറിയതെ വളര്‍ത്തിയത്. അവര്‍ എന്‍റെ വലിയമ്മയാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. അവരാണ് എന്‍റെ യഥാര്‍ത്ഥ അമ്മ എന്ന് ഇപ്പോഴാണ് അറിഞ്ഞത്. പോയസ് ഗാര്‍ഡനില്‍ അവരെ കാണാന്‍ ചെല്ലുമ്പോഴെല്ലാം നീ ജീവനോടെയുണ്ടെന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്ന് അവര്‍ പറയുമായിരുന്നു. എന്നെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുമായിരുന്നു. ഇത് തെളിയിക്കുന്നതിനായി ഉയര്‍ന്ന കോടതികളെ സമീപിക്കും” - അമൃത വ്യക്തമാക്കിയിരുന്നു. താന്‍ ജയലളിതയുടെ മകളാണെന്ന് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍‌വത്തിന് അറിയാമെന്നും അമൃത വെളിപ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :