ഐആർഎൻഎസ്എസ് 1 ഡി വിക്ഷേപണം വിജയകരം

 ഐആർഎൻഎസ്എസ് , ശ്രീഹരിക്കോട്ട , സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രം
ശ്രീഹരിക്കോട്ട| jibin| Last Modified ശനി, 28 മാര്‍ച്ച് 2015 (19:02 IST)
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കൂടുതൽ കൃതതയും സ്വതന്ത്രവുമായ വിവരസാങ്കേതിക, ഗതിനിർണ്ണയ സംവിധാനമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഐആർഎൻഎസ്എസ് 1 ഡി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. രാജ്യവും ചുറ്റുമുള്ള 1500 കിലോമീറ്റര്‍ ഭാഗവും ഐആര്‍എന്‍എസ്എസിന്റെ പരിധിയില്‍ വരും. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം എന്നതാണ് ഐആർഎൻഎസ്എസിന്റെ പൂർണ രൂപം.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു വൈകിട്ട് 5.19നായിരുന്നു വിക്ഷേപണം. ഗതിനിര്‍ണയ
വിഭാഗത്തില്‍പ്പെട്ട നാലാമത്തെ ഉപഗ്രഹമാണിത്. ഇതോടെ പാക്കിസ്ഥാന്‍, ചൈന, ഇന്ത്യന്‍മഹാസമുദ്ര ഭാഗങ്ങളും ഇന്ത്യയുടെ കീഴിലാകും. കപ്പല്‍ ഗതാഗതം, വ്യോമഗതാഗതം, ദുരന്തനിവാരണം, മൊബൈല്‍ ഫോണ്‍ വഴിയുള്ള നാവിക നിയന്ത്രണം എന്നിവയ്ക്കു പുറമെ ദുരിതാശ്വാസ പ്രവര്‍ത്തനം, സൈനിക വിന്യാസം അടക്കമുള്ള വിവിധ മേഖലകളില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ഐആര്‍എന്‍എസ്എസിനു കഴിയും.

പിഎസ്എൽവി- എക്സ്എൽ റോക്കറ്റിലാണ് 1425 കിലോഗ്രാം ഭാരമുളള ഉപഗ്രഹം കുതിച്ചുയർന്നത്. ഈ പരമ്പരയിൽ ഐഎസ്ആർഒ വിക്ഷേപിക്കുന്ന നാലാമത്തെ ഉപഗ്രഹമാണിത്. ഏഴ് ഉപഗ്രഹങ്ങളും ഭൂമിയിൽ രണ്ട് നിയന്ത്രണ കേന്ദ്രങ്ങളുമുള്ള ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിലെ ആദ്യ ഉപഗ്രഹം 2013 ജൂലൈയിലാണ് വിക്ഷേപിച്ചത്.
മൊത്തത്തിൽ 1420 കോടി രൂപ ചിലവ് വരുന്ന പദ്ധതി അടുത്ത വർഷം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഐആര്‍എന്‍എസ്എസ്- ഒന്ന് എ 2013 ജൂലൈ ഒന്നിനും, ഒന്ന് ബി 2014 ഏപ്രില്‍ രണ്ടിനും, ഒന്ന് സി 2014 ഒക്ടോബര്‍ 17നുമാണു വിക്ഷേപിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :