പ്രമേഹ രോഗികള്‍ക്ക് സന്തോഷവാര്‍ത്ത, ഇനി ഇന്‍സുലിന്‍ കുത്തിവയ്പ്പിന്റെ ആവശ്യമില്ല...!

ബംഗളുരു| VISHNU N L| Last Modified വെള്ളി, 12 ജൂണ്‍ 2015 (16:31 IST)
പ്രമേഹ ചികില്‍സയില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കാന്‍ പര്യാപ്തമായ പുതിയ മരുന്ന് വിപണിയില്‍ എത്തി. ടൈപ്പ് 2 പ്രമേഹ ചികില്‍സയ്‌ക്കുള്ള മരുന്നാണ് പുറത്തിറങ്ങിയത്. ഫോര്‍ക്‌സിഗ എന്ന ഈ മരുന്ന് നിര്‍മ്മിച്ചത് ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രസെനെകയാണ്. ഗൂളിക രൂപത്തിലുള്ള ഫോര്‍ക്‌സിഗ, ടൈപ്പ് 2 പ്രമേഹമുള്ള പ്രായപൂര്‍ത്തിയായ രോഗികള്‍ ദിവസം ഒന്ന് എന്ന ക്രമത്തിലാണ് കഴിക്കേണ്ടതെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്‍സുലിന്‍ കുത്തിവെയ്‌പ്പിനുപകരമായി ഈ ഗുളിക ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. റഗുലേറ്റര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ഫോര്‍ക്‌സിഗ മരുന്നിന് അനുമതി നല്‍കിയത്. 11801 രോഗികളില്‍ വിജയകരമായി പരീക്ഷിച്ച ഈ മരുന്നില്‍ ഇന്‍സുലിന്‍ അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് പ്രത്യേകത. സാധാരണ ഇന്‍സുലിന്‍ പോലുള്ള ഹോര്‍മോണുകള്‍ കഴിക്കാന്‍ പറ്റില്ല. എന്നാല്‍ ഗുളിക രൂപത്തില്‍ ഹോര്‍മോണ്‍ അടങ്ങിയ മരുന്ന് എത്തിയത് വിപ്ലവമായാണ് കരുതുന്നത്.

ഇന്‍സുലിന്‍ അടങ്ങിയിട്ടുള്ള ഈ മരുന്ന്, ശരീരത്തിലെ അധികമുള്ള ഗ്ലൂക്കോസിനെ മൂത്രത്തിലൂടെ പുറന്തള്ളുന്നു. കൂടാതെ ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിന്‍, ശരീരഭാരം, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്‌ക്കാനും ഈ മരുന്ന് സഹായകരമാണ്. ഏകദേശം 63 മില്യണ്‍ പ്രമേഹ രോഗികളുള്ള ഇന്ത്യയില്‍ ഏറെപ്പേരും ടൈപ്പ് 2 പ്രമേഹം ഉള്ളവരാണ്. ഇതില്‍ 40 ശതമാനം ആളുകളും ഇന്‍സുലിന്‍ കുത്തിവയ്പ്പ് ദിവസവും എടുക്കുന്നവരാണ്. മരുന്ന് വിപണിയില്‍ എത്തുന്നതോടെ ഇന്‍സുലിന്‍ കുത്തിവയ്പ്പ് എന്ന ബുദ്ധിമുട്ട് ഒഴിവാകും.

അതേസമയം ഡോക്‌ര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രമെ ഈ മരുന്ന് കഴിക്കാന്‍ പാടുള്ളുവെന്നും പത്രക്കുറിപ്പിലുണ്ട്. ഈ മരുന്ന് പുറത്തിറക്കിയശേഷം അസ്ട്രസേനെകയുടെ ഓഹരി വില കുത്തനെ കൂടിയിട്ടുണ്ട്. ഇന്ത്യയില്‍ ബംഗളൂരിവിലാണ് മരുന്ന് പുറത്തിറക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :