വിഷക്കത്തുകളയച്ച് പ്രമുഖരെ വധിക്കാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ പദ്ധതി!

ന്യൂഡല്‍ഹി| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (10:04 IST)
വിഷക്കത്തുകളയച്ച് പ്രമുഖരെ വധിക്കാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹി പൊലീസ്‌ സ്‌പെഷല്‍ സെല്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്‍. കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായ ടെഹ്‌സിന്‍ അഖ്‌തര്‍, സിയ ഉര്‍ റഹ്‌മാന്‍ എന്ന വഖാസ്‌, മൊഹ്‌ദ് മറൂഫ്‌, വഖാര്‍ അസ്‌ഹര്‍, മൊഹമ്മദ്‌ സഖിബ്‌ അന്‍സാരി എന്നിവര്‍ക്കെതിരേ പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു.

സ്‌പെഷല്‍ സെല്ലിന്റെ കസ്‌റ്റഡിയിലുള്ള തെഹ്‌സീന്‍ അക്‌തര്‍, മുഹമ്മദ്‌ വഖാര്‍ അസ്‌ഹര്‍ എന്നിവരില്‍നിന്നാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്‌. മഗ്‌നീഷ്യം സള്‍ഫേറ്റ്‌ ഉള്‍പ്പെടെയുള്ള രാസപദാര്‍ഥങ്ങള്‍ കത്തില്‍ പുരട്ടി അയയ്ക്കാനായിരുന്നു നീക്കം. എന്നാല്‍ പിന്നീട്‌ തീരുമാനം മാറ്റുകയായിരുന്നു. വിഷം വഖാറിന്റെ പക്കല്‍നിന്നു പോലീസ്‌ കണ്ടെടുത്തു. 2011 നവംബറിലാണ്‌ നാംഗ്‌ളോയിയില്‍ അനധികൃത ആയുധ നിര്‍മ്മാണ ഫാക്‌ടറി പോലീസിന്റെ സ്‌പെഷ്യല്‍സെല്‍ കണ്ടെത്തിയത്.

ഡല്‍ഹിയില്‍ അനധികൃത ആയുധ നിര്‍മാണശാല സജ്‌ജമാക്കിയ കേസില്‍ അറസ്‌റ്റിലായവര്‍ക്കെതിരേ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് പൊലീസ്‌ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :