ഹാദിയ‌യുടെ ഇഷ്ടം അതായിരുന്നിട്ടും എന്തുകൊണ്ട് ഷെഫീനൊപ്പം അയച്ചില്ല?- ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം‌കോടതി

ഹാദിയ കേസില്‍ ഹൈക്കോടതിക്ക് സുപ്രീം‌കോടതിയുടെ രൂക്ഷ വിമര്‍ശനം

അപര്‍ണ| Last Modified ചൊവ്വ, 10 ഏപ്രില്‍ 2018 (08:52 IST)
കേസില്‍ ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം‌കോടതി. ഹാദിയ കേസില്‍ തിങ്കളാഴ്ച പുറത്തിറക്കിയ പൂര്‍ണ വിധിന്യായത്തിലാണ് ഹൈക്കോടതിയുടെ വീഴ്ചകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടിയത്. ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് ഹാദിയ വ്യക്തമാക്കിയിട്ടു എന്തുകൊണ്ടാണ് ഹാദിയയെ ഷെഫീന്‍ ജഹാനൊപ്പം വിട്ടയക്കാഞ്ഞതെന്നും സുപ്രീംകോടതി ചോദിച്ചു.

ചില സാമൂഹിക സാഹചര്യങ്ങള്‍ ഹൈക്കോടതിയെ തെറ്റായി നയിച്ചതായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ എന്നിവരെഴുതിയ വിധിയില്‍ പറയുന്നു. ഭര്‍ത്താവിനൊപ്പം പോകാമെന്ന ആദ്യ വിധി ഹൈക്കോടതി തന്നെ മാറ്റുകയായിരുന്നു. ഹാദിയയുടെ പിതാവ് അശോകന്റെ ഹേബിയസ് കോര്‍പ്പസില്‍ ഹാദിയയെ ഷഫീനൊപ്പം വിട്ടയ്ക്കാതിരുന്ന വിധിയെ ആണ് സുപ്രീം‌കോടതി കണക്കിന് വിമര്‍ശിച്ചിരിക്കുന്നത്.

പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് രക്ഷിതാക്കളുടെ സ്‌നേഹം തടസ്സമല്ലെന്നകാര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് വിധിയില്‍ പറയുന്നു. ഹാദിയക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാന്‍ ഹൈക്കോടതി അനുവദിക്കണമായിരുന്നു. ഹാദിയയുടെ ഇഷ്ടം അനുവദിച്ചുകൊടുക്കാത്തത് ഭരണഘടനാപരമായ അവകാശം ഭരണഘടനാ കോടതിതന്നെ ഇല്ലാതാക്കുന്നത് പോലെയാണെന്നും ഒരു കണക്കിനും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ എന്നിവരെഴുതിയ വിധിയില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :