ഹാദിയ - ഷെഫീന്‍ വിവാഹത്തിന് സുപ്രീം‌കോടതി അംഗീകാരം; ഹൈക്കോടതി വിധി റദ്ദാക്കി, ഭര്‍ത്താവിനൊപ്പം പോകാമെന്ന് കോടതി

ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാന്‍ കഴിയുമോയെന്ന് സുപ്രീം‌കോടതി

aparna| Last Modified വ്യാഴം, 8 മാര്‍ച്ച് 2018 (15:13 IST)
വിവാദമായ ഹാദിയകേസില്‍ ഹാദിയയ്ക്ക് അനുകൂലമായ വിധി. ഹാദിയയും ഷെഫീന്‍ ജഹാനുമായുള്ള വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം‌കോടതി അസാധുവാക്കി. ഇരുവരുടെയും വിവാഹം നിയമപരമാണെന്നും ഹാദിയക്കും ഷെഫീനും ഒരുമിച്ച് ജീവിക്കാമെന്നും സുപ്രീം‌കോടതി വ്യക്തമാക്കി.

അതേസമയം ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി അറിയിച്ചു. അന്വെഷണം തുടരാമെന്നാണ് കോടതിയുടെ നിരീക്ഷണം. 2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്.

ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്. ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ വിവാഹം റദ്ദാക്കാനാകുമോയെന്നാണ് കോടതി നിരീക്ഷിച്ചത്.

ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു. വിധിയുടെ ഓപ്പറേഷനൽ ഭാഗം മാത്രമേ ജഡ്ജി പ്രസ്താവിച്ചുള്ളൂ. വിധിപ്പകർപ്പ് പൂർണമായി പുറത്തുവന്നാലേ മറ്റു കാര്യങ്ങൾ വ്യക്തമാകൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :