കലാശം കൊട്ടിത്തുടങ്ങി: എല്ലാ കണ്ണുകളും വാരാണസിയിലേക്ക്

ന്യൂഡല്‍ഹി| VISHNU.NL| Last Updated: തിങ്കള്‍, 12 മെയ് 2014 (09:58 IST)
പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്‍പതാമത്തെയും അവസാനത്തെയും ഘട്ടമായി ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ 41 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് തുടങ്ങി. ആദ്യ റിപ്പോര്‍ട്ടുകളില്‍ ബൂത്തുകളില്‍ വോട്ടറുമാരുടെ നീണ്ട ക്യൂ ദൃശ്യമാകുന്നുണ്ട്‌.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി മത്സരിക്കുന്ന വാരണാസിയാണ് ഇന്നത്തെ താരമണ്ഡലം. ആം ആദ്മിയുടെ അരവിന്ദ് കേജ്‌രിവാള്‍, കോണ്‍ഗ്രസിന്റെ അജയ് റായ് എന്നിവരാണ് മോഡിയുടെ പ്രധാന എതിരാളികള്‍.

സമാജ്‌വാദി നേതാവ് മുലായം സിംഗ് യാദവ്, സുഭാഷിണി അലി, അസിം ദാസ് ഗുപ്ത തുടങ്ങിയവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു. മൊത്തം 606 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 41 മണ്ഡലങ്ങളിലായി ഒന്‍പത് കോടി വോട്ടര്‍മാരുണ്ട്.

യുപിയില്‍ 18 ഉം പശ്ചിമബംഗാളില്‍ 17 ഉം ബിഹാറില്‍ ആറും മണ്ഡലങ്ങളിലേക്കാണ്‌ ഇന്നു വോട്ടെടുപ്പു നടക്കുക. വാരാണസിയാണ്‌ ഏവരുടെയും ശ്രദ്ധാകേന്ദ്രം. യുപിയിലെ 18 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ ആറെണ്ണം വിജയിച്ചത്‌ സമാജ്‌വാദി പാര്‍ട്ടിയാണ്‌. ബിഎസ്പി അഞ്ചും ബിജെപി നാലും കോണ്‍ഗ്രസ്‌ മൂന്നും സീറ്റുകളില്‍ വിജയിച്ചു. ഇക്കുറി ബിജെപി വന്‍ മുന്നേറ്റമാണു പ്രതീക്ഷിക്കുന്നത്‌.

പശ്ചിമബംഗാളില്‍ വോട്ടെടുപ്പു നടക്കുന്ന 17 മണ്ഡലങ്ങളില്‍ 14 എണ്ണം തൃണമൂല്‍ കോണ്‍ഗ്രസിന്റേതാണ്‌. സിപിഐ, കോണ്‍ഗ്രസ്‌ കക്ഷികള്‍ക്ക്‌ ഓരോ സീറ്റു വീതവും സ്വതന്ത്രന്‌ ഒരു സീറ്റുമുണ്ട്‌. സുദീപ്‌ ബന്ദോപാധ്യായ, സോമന്‍ മിത്ര, മുന്‍ കേന്ദ്രമന്ത്രി ദിനേഷ്‌ ത്രിവേദി, കേന്ദ്രമന്ത്രി അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണു ജനവിധി തേടുന്നവരില്‍ പ്രമുഖര്‍

ബിഹാറിലെ ആറു സീറ്റുകളില്‍ രണ്ടു വീതം ബിജെപി, ജെഡി-യു കക്ഷികള്‍ക്കു സ്വന്തമാണ്‌. ആര്‍ജെഡിക്ക്‌ ഒരു സീറ്റുണ്ട്‌. ആര്‍ജെഡി നേതാവ്‌ രഘുവംശ്‌ പ്രസാദ്‌ സിംഗ്‌ മത്സരിക്കുന്ന വൈശാലിയിലാണ്‌ ബിഹാറിലെ ഏറ്റവും ശ്രദ്ധേയ മത്സരം നടക്കുന്നത്‌



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :