കല്‍ക്കരി അഴിമതി: മന്‍‌മോഹന്‍ സിംഗിനെ ചോദ്യം ചെയ്യില്ല

Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (11:30 IST)
കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്തേക്കില്ല. ഹിന്‍ഡാല്‍കോ മേധാവി കുമാരമംഗലം ബിര്‍ളയ്ക്കും മുന്‍ കല്‍ക്കരി സെക്രട്ടറി
പിസി പരേഖിനും എതിരയുള്ള അന്വേഷണം അവസാനിപ്പിക്കാനും ധാരണയായി. അന്വേഷണം അവസാനിപ്പിക്കുന്നതു സംബന്ധിച്ച്
സിബിഐ ഡയറക്ടര്‍ അന്തിമ തീരുമാനമെടുക്കും. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കാനാണ് സിബിഐയുടെ നീക്കം.

2005ല്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കുന്ന സമയത്താണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് ഒഡീഷയില്‍ കല്‍ക്കരിപ്പാടം അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെതിരേ അഴിമതി ആരോപണം ഉയര്‍ന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ മുന്‍ കല്‍ക്കരി സെക്രട്ടറി പിസി പരാഖ്, ഹിന്‍ഡാല്‍കോ ഉടമ കുമാരമംഗലം ബിര്‍ള എന്നിവര്‍ക്കെതിരേ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെഎ നായരില്‍ നിന്ന് സിബിഐ അന്വേഷണസംഘം മൊഴിയും രേഖപ്പെടുത്തി. ടി കെ എ നായരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ക്ക് അപ്പുറത്ത് ഇടപാടിനെ കുറിച്ച് കൂടുതലായൊന്നും അറിയേണ്ടതില്ലെന്ന നിലപാടിലാണ് സിബിഐ.

അതു കൊണ്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യേണ്ടെന്നാണ് സിബിഐ തീരുമാനം.കേസില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് നേരത്തെ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :