കള്ളപ്പണം: കോണ്‍ഗ്രസിനോട് ഭീഷണി വേണ്ടെന്ന് അജയ് മാക്കന്‍

ന്യുഡല്‍ഹി| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (15:40 IST)
കോണ്‍ഗ്രസിനോട് ഭീഷണി വേണ്ടെന്ന്
എഐസിസി ജനറല്‍ സെക്രട്ടറി
അജയ് മാക്കന്‍. ഏത് അന്വേഷണത്തെയും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും അജയ് മാക്കന്‍ പറഞ്ഞു. കളളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വിട്ടാല്‍ കോണ്‍ഗ്രസിന് നാണക്കേടാകുമെന്ന ധനമന്ത്രി അരുണ്‍ ജയ്റ്റലിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അജയ് മാക്കന്റെ പ്രതികരണം.

വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. പേര് വെളിപ്പെടുത്തല്‍ ഇരട്ടനികുതി കരാറിന്റെ ലംഘനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുളള കളളപണ നിക്ഷേപം വീണ്ടെടുക്കുമെന്ന് ബിജെപി ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. കളളപ്പണത്തിന്റെ പേരില്‍ ബിജെപി ജനങ്ങളെ വഞ്ചിക്കുന്നു. ധൈര്യമുണ്ടെങ്കില്‍ പേരുകള്‍ പുറത്തു വിടാനും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ചിരുന്നു.

വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്തി തിരിച്ചു കൊണ്ടുവരാനുള്ള നടപടികള്‍ക്കായി പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) നിയോഗിക്കാന്‍ മോഡി മന്ത്രിസഭയുടെ ആദ്യയോഗം തീരുമാനിച്ചിരുന്നു. ജസ്റ്റീസ് എംബി ഷായുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപികരിച്ചിരുന്നു. സിബിഐ, റോ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവയുടെ ഡയറക്ടര്‍മാരും എസ്.ഐ.ടിയില്‍ അംഗങ്ങളാണ്.

കള്ളപ്പണം കണ്ടത്തൊന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ 2011 ലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് ജീവന്‍ റെഡ്ഡിയെ അധ്യക്ഷനായും എം.ബി. ഷായെ ഉപാധ്യക്ഷനായും അന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, കോടതി നിര്‍ദേശം യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :