ദുര്‍മന്ത്രവാദിനികള്‍ കുടുംബനാഥനെ കൈകള്‍ ഛേദിച്ച് ജീവനോടെ കത്തിച്ചു

ദുര്‍മന്ത്രവാദിനികള്‍, കുടുംബനാഥന്‍, ബ്രിജ്‌ലാല്‍, ദാരുണസംഭവം, കൊലപാതകം
ഭോപാല്‍| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (11:35 IST)
മധ്യപ്രദേശില്‍ ദുര്‍മന്ത്രവാദിനികള്‍ കുടുംബനാഥനെ കൈകള്‍ ഛേദിച്ച് ജീവനോടെ കത്തിച്ചു. മാണ്ഡല ജില്ലയിലാണ് സംഭവം. നാല്‌ ദുര്‍മന്ത്രവാദിനികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ ചേര്‍ന്ന്‌ കുടുംബനാഥനായ ബ്രിജ്‌ലാലിനെ കുത്തിവീഴ്‌ത്തി. ഇതിന് ശേഷം കൈകള്‍ രണ്ടും അരിഞ്ഞു മാറ്റുകയും ജീവനോടെ കത്തിച്ചു ചാമ്പലാക്കുകയുമായിരുന്നു. ഭാര്യയുടെയും പത്ത്‌ വയസ്സുളള മകന്റെയും മുന്നിലാണ് ദാരുണസംഭവം അരങ്ങേറിയത്.

മകന്റെ രോഗം മാറ്റുന്നതിനായാണ് പാര്‍വതി എന്ന ദുര്‍മന്ത്രവാദിനിയെ കാണാന്‍ ബ്രിജ്‌ലാലും കുടുംബവും എത്തിയത്.
ബ്രിജ്‌ലാലിനെ കണ്ട മാത്രയില്‍ ദുര്‍മന്ത്രവാദിയാണെന്ന്‌ ആരോപിച്ച പാര്‍വതി അയാളെ കൊല്ലാന്‍ കൂടെയുളളവരോട്‌ ആജ്‌ഞാപിക്കുകയായിരുന്നു.
ആദ്യം ത്രിശൂലമുപയോഗിച്ചായിരുന്നു ആക്രമണം. പിന്നീട്‌ മഴു ഉപയോഗിച്ച്‌ കൈകള്‍ വെട്ടിമാറ്റുകയും ജീവനുവേണ്ടി പിടഞ്ഞ ഇരയ്‌ക്കു മേല്‍ മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുകയുമായിരുന്നു. ബ്രിജ്‌ലാല്‍ കത്തിചാമ്പലാകും വരെ അക്രമത്തില്‍ ഉള്‍പ്പെട്ട ഏഴും പേരും ആഹ്‌ളാദ നൃത്തം ചവിട്ടി.

സംഭവത്തെ കുറിച്ച്‌ മറ്റാരെയെങ്കിലും അറിയിച്ചാല്‍ ദുരന്തഫലമുണ്ടാവുമെന്ന മുന്നറിയിപ്പ്‌ നല്‍കിയ ശേഷമാണ്‌ ബ്രിജ്‌ലാലിന്റെ മകനെയും ഭാര്യയെയും വിട്ടയച്ചത്‌. വനപ്രദേശത്തുളള ആശ്രമത്തില്‍നിന്ന്‌ രക്ഷപെട്ട ഇവര്‍ രാത്രി മുഴുവന്‍ സഞ്ചരിച്ച് നിവാസ്‌ പൊലീസ്‌ സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറം‌ലോകം അറിയുന്നത്‌. ചൊവ്വാഴ്‌ച രാവിലെ സംഭവ സ്‌ഥലത്ത്‌ എത്തിയ പൊലീസ്‌ എല്ലാ പ്രതികളെയും കസ്‌റ്റഡിയിലെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :