യു പിയിലെ തോല്‍‌വിയില്‍ ഞെട്ടി ബിജെപി; ഭരണത്തുടര്‍ച്ചയ്ക്ക് ഭീഷണിയാകുമോ? ലോക്‌സഭയില്‍ ബിജെപിക്ക് ഏഴുസീറ്റ് കുറഞ്ഞു

തോല്‍‌വിയുടെ കാരണമറിയാതെ ബിജെപി

അപര്‍ണ| Last Modified വ്യാഴം, 15 മാര്‍ച്ച് 2018 (07:59 IST)
തങ്ങളുടെ കുത്തകമണ്ഡലങ്ങളിലെ തിരിച്ചടിയില്‍ തരിച്ചിരിക്കുകയാണ് ബി ജെ പി. ഉപതെരഞ്ഞെടുപ്പിലെ തോല്‍‌വി അപ്രതീക്ഷിതമായിപ്പോയെന്ന് യു പി മുഖ്യമന്ത്രി യോഗി ആ‍ദിത്യനാഥ് പ്രതികരിച്ചിരുന്നു. എന്നാല്‍, അതിലും നൂറിരട്ടി ഭയക്കുകയാണ് ബിജെപിയെന്ന് വ്യക്തം.

ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം കേന്ദ്രത്തിൽ ഭരണത്തുടർച്ചയെന്ന ബിജെപിയുടെ സ്വപ്നത്തെ മങ്ങലേല്‍പ്പിക്കുന്നു. ത്രിപുരയിലെ ചരിത്ര വിജയത്തിന്റെ ആഘോഷമടങ്ങുന്നതിനു മുൻപു യുപിയിലെ തോൽവി കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്.

അതേസമയം, വിജയിക്കള്‍ക്ക് അഭിനന്ദനമറിയിച്ച യോഗി ആദിത്യനാഥ് ബി ജെ പിയുടെ തോല്‍‌വിക്ക് ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി പരിശോധിക്കുമെന്നും അറിയിച്ചു. കഴിഞ്ഞ വര്‍ഷം യോഗി മൂന്നുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ച ഗോരക്പൂരിലാണ് ഇത്തവണ ബി ജെ പി സ്ഥാനാര്‍ത്ഥി ദയനീയമായി തോറ്റത്.

യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ചുതവണ ജയിച്ച മണ്ഡലമാണിത്. വീഴ്ചകള്‍ പരിശോധിക്കുമെന്ന് യോഗി അറിയിച്ചുവെങ്കിലും ഈ തിരിച്ചടിയുടെ ഞെട്ടലില്‍ നിന്ന് ബി ജെ പി എന്ന് മോചിതമാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല.

ബി ജെ പിയുടെ തകര്‍ച്ച എതിര്‍പാര്‍ട്ടികള്‍ ആഘോഷമാക്കുകയാണ്. ഇത് അവസാനത്തിന്‍റെ ആരംഭമാണെന്നാണ് മമത ബാനര്‍ജി പ്രതികരിച്ചത്. ഗോരഖ്പുരിലെയും ഫുല്‍‌പുരിലെയും വിജയത്തില്‍ മായാവതി, അഖിലേഷ് യാദവ് എന്നിവരെയും ബീഹാറിലെ അരാരിയ മണ്ഡലത്തിലെ വിജയത്തില്‍ ആര്‍ ജെ ഡിയെയും മമത അഭിനന്ദിച്ചു.

ബി ജെ പി സഖ്യത്തോട് ജനങ്ങള്‍ കടുത്ത രോഷത്തിലാണെന്നും ഉപതെരഞ്ഞെടുപ്പ് ഫലം അതിന്‍റെ തെളിവാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എന്നാല്‍ ഒരു രാത്രികൊണ്ട് യു പിയില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തോല്‍‌വിയെക്കുറിച്ച് വിശദമായി പഠിക്കണമെന്ന് ബി ജെ പി നേതാക്കള്‍ പറയുമ്പോള്‍ നയപരമായ വീഴ്ചകള്‍ തോല്‍‌വിക്ക് കാരണമായതായി ശിവസേന വിലയിരുത്തുന്നു. ബി എസ് പിയുടെ വോട്ട് ഇങ്ങനെ എസ് പിയിലേക്ക് പോകുമെന്ന് കരുതിയിരുന്നില്ലെന്ന് യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :