ന്യൂഡൽഹി|
aparna shaji|
Last Modified ശനി, 26 മാര്‍ച്ച് 2016 (15:04 IST)
ഇന്ത്യയ്ക്കു സ്വാതന്ത്യം നേടി തന്ന രാഷ്ട്രപിതാവ് മാഹാത്മാഗാന്ധി ജീവിച്ചിരുപ്പുണ്ടേൽ ഇപ്പോഴും സത്യാഗ്രഹം തുടരുമെന്ന് ന്യൂഡൽഹി ജലവകുപ്പ് മന്ത്രി
കപിൽ മിശ്ര പറഞ്ഞു. അതേസമയം വിപ്ലവകാരിയായ ഭഗത് സിംഗ് ഇന്നുണ്ടെങ്കിൽ പാർലമെന്റിൽ ബോംബിടുമെന്നും ആം ആദ്മി പാർട്ടി നേതാവുകൂടിയായ മിശ്ര അറിയിച്ചു.
കാരവൽ നഗറിൽ നിന്നുള്ള വകുപ്പ് മന്ത്രിയാണ് കപിൽ മിശ്ര. രാജ്യത്തിന്റെ അവസ്ഥ പരിതാപകരം എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. രാജ്യത്തിന്റെ അവസ്ഥ മോശമാണെന്നും ഇത് കണ്ടിട്ടും അറിയാത്ത മട്ടിലിരിക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്നതിനായി പാർലമെന്റിലേക്ക് ഒന്നോ അല്ലെങ്കിൽ രണ്ടോ ബോംബുകൾ ഭഗത് സിംഗ് വർഷിച്ചേനെ എന്നാണ് മന്ത്രി പ്രസംഗിച്ചത്.
ഭാരതത്തിന്റെ നിലവിലുള്ള അവസ്ഥ മാറ്റാൻ മഹാത്മാഗാന്ധി പാർലമെന്റിനു മുന്നിൽ സത്യാഗ്രഹം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ പി ഡി പി അദ്ധ്യക്ഷ മെഹബൂബ മുഫ്തി ഭാരത് മാത കീ ജയ് വിളിക്കാൻ തയ്യാറാകാതിരുന്നാൽ ആ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ബി ജെ പി തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രി കപിൽ മിശ്രയുടെ ഈ പ്രസ്താവന വിവാദമാകാൻ സാധ്യതയുണ്ടെന്നാണ് വാർത്ത.