കോഹ്‌ലിക്ക് ഖേല്‍രത്നക്കും രഹാനക്ക് അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ

മലയാളി അത്ലറ്റ് ഒപി ജയ്‌ഷയ്‌ക്കും ഇത്തവണ അര്‍ജുന പുരസ്കാരം ലഭിക്കുമെന്നാണ് സൂചന

ബിസിസിഐ , വിരാട് കോഹ്‌ലി , അജിങ്ക്യ രഹാന , ക്രിക്കറ്റ് , രാഹുല്‍ ദ്രാവിഡ്
മുംബൈ| jibin| Last Modified ചൊവ്വ, 3 മെയ് 2016 (14:11 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലിക്ക് രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേല്‍ രത്നക്കും അജിങ്ക്യ രഹാനക്ക് അര്‍ജുന അവാര്‍ഡിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ശുപാര്‍ശ ചെയ്തു. നാല് വര്‍ഷത്തിന് ശേഷമാണ് രാജ്യത്തെ പരമോന്നത സ്പോര്‍ട്സ് ബഹുമതിയായ ഖേല്‍രത്നയ്ക്ക് വേണ്ടി ഒരു താരത്തെ ശുപാര്‍ശ ചെയ്യുന്നത്.

2014 -2015 സീസണില്‍ മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത കോഹ്‌ലിയുടെ മികച്ച പ്രകടനമാണ് നടത്തിവരുന്നത്. ഇന്ത്യന്‍ മധ്യനിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്നതും നിര്‍ണായക ഘട്ടത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നതുമാണ് രഹാനയെ തുണച്ചത്. 2012-ല്‍ രാഹുല്‍ ദ്രാവിഡാണ് ഒടുവില്‍ ഖേല്‍രത്ന പുരസ്കാരത്തിന് ശിപാര്‍ശ ചെയ്യപ്പെട്ട ഇന്ത്യന്‍ താരം.

2013-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനം കണക്കിലെടുത്ത് കോഹ്ലിക്ക് അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു. പുരസ്കാരങ്ങള്‍ക്കായി ബിസിസിഐയുടെ പട്ടിക ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര കായിക മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റില്‍ നിന്നും രോഹിത് ശര്‍മയ്ക്കാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചത്. മലയാളി അത്ലറ്റ് ഒപി ജയ്‌ഷയ്‌ക്കും ഇത്തവണ അര്‍ജുന പുരസ്കാരം ലഭിക്കുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :