കെജ്‌രിവാള്‍- ഗവര്‍ണര്‍ തര്‍ക്കം: ഗവര്‍ണര്‍ക്കു പിന്തുണയുമായി കേന്ദ്രത്തിന്റെ വിജ്ഞാപനം

അരവിന്ദ് കേജ്‌രിവാള്‍ , ഗവര്‍ണര്‍ തര്‍ക്കം , കേന്ദ്രത്തിന്റെ സര്‍ക്കുലര്‍
ന്യൂഡൽഹി| jibin| Last Updated: വെള്ളി, 22 മെയ് 2015 (12:23 IST)
ഡല്‍ഹി ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ അരവിന്ദ് കെജ്‌രിവാളും ലഫ് ഗവർണർ നജീബ് ജങ്ങും തമ്മിൽ ദിവസങ്ങളായി തുടരുന്ന ഭരണഘടനാപരമായ തർക്കത്തിന് അവസാനമിടാനുറച്ച് കേന്ദ്രം. ഡല്‍ഹിയിലെ ഐഎഎസ്, ഐപിഎസ് നിയമനങ്ങളുടെ പൂര്‍ണ ചുമതല ഇനി ലഫ് ഗവര്‍ണര്‍ക്കായിരിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയാണ് കേന്ദ്രം വിഷയത്തില്‍ ഇടപെട്ടത്.

ഗവര്‍ണറും കെജ്‌രിവാളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ടതോടെയാണ് മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. ഗവര്‍ണര്‍
ആവശ്യമെങ്കില്‍ മാത്രം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയാല്‍ മതിയെന്നും വിജ്ഞാപനത്തില്‍ പറയുന്നു. നിയമനം, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങളിലാണു ഗവര്‍ണര്‍ക്കു തീരുമാനമെടുക്കാന്‍ കഴിയുക.

കഴിഞ്ഞ ദിവസം ലഫ് ഗവര്‍ണര്‍ നിയമിച്ച താത്കാലിക ചീഫ് സെക്രട്ടറിയെ അംഗീകരിക്കാന്‍ കെജരിവാള്‍ തയാറായിരുന്നില്ല. ഇതേത്തുടര്‍ന്നു വലിയ വിവാദങ്ങളായിരുന്നു ഉണ്ടായത്. ഈ വിഷയത്തില്‍ ലഫ് ഗവര്‍ണര്‍ നജീബ് ജംഗിനു പിന്തുണ നല്‍കുന്നതാണു കേന്ദ്രത്തിന്റെ നടപടി.

ഗവർണറിലൂടെ ഡൽഹിയുടെ ഭരണം നടത്താൻ കേന്ദ്രസർക്കാർ നീക്കം നടത്തുകയാണെന്ന് കുറ്റപ്പെടുത്തി കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിരുന്നു. സർക്കാരുമായി കൂടിയാലോചിക്കാതെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ലഫ് ഗവർണർ സ്വയം ഏറ്റെടുത്ത് നടത്തുകയാണെന്നും ഇത് ഭരണഘടനാ വിരുദ്ധവുമാണെന്ന് പറഞ്ഞ കെജ്‌രിവാള്‍ ഡൽഹി സർക്കാരിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :