പോരാട്ടം അവസാനിച്ചു; മൂന്നു ഭീകരരെ സൈന്യം വധിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Updated: തിങ്കള്‍, 27 ജൂലൈ 2015 (19:48 IST)
അതിര്‍ത്തിയില്‍ സൈനികരും ഭീകരരും തമ്മിലുള്ള പോരാട്ടം അവസാനിച്ചു. മൂന്നു ഭീകരരെയും ഇന്ത്യന്‍ സൈന്യം വധിച്ചു. അതേസമയം, സൈനിക വേഷത്തില്‍ കാറിലെത്തിയ ഭീകരര്‍ ഗുര്‍ദാസ്പൂരിലെ പൊലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ ആറുപേര്‍ മരിച്ചിരുന്നു.

ഭീകരാക്രമണത്തില്‍ പത്തു പേര്‍ക്ക് പരുക്കേറ്റിരുന്നു. മരിച്ചവരില്‍ മൂന്നുപേര്‍ പൊലീസുകാരാണ്. സ്റ്റേഷനിലെ ലോക്കപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾ, ഒരു ബസ് യാത്രികൻ എന്നിവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവര്‍.

ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് ഉള്ളവരാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മരിച്ച ഉന്നതപോലീസ് ഉദ്യോഗസ്ഥന്‍ ഡിറ്റക്ടീവ് എസ് പി ബല്‍ജിത്ത് സിംഗാണ്. തിങ്കളാഴ്ച രാവിലെ 5.30 ഓടെയായിരുന്നു ആക്രമണം. ആദ്യം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിനു നേര്‍ക്കും അതിനുശേഷം ഒരു മാരുതികാര്‍ പിടിച്ചെടുത്ത തീവ്രവാദികള്‍ പൊലീസ് സ്റ്റേഷനിലേക്കും ഇരച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.

പഞ്ചാബിലെ ദിനനഗര്‍ ജില്ലയില്‍ ജമ്മു അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാന്‍ഡിലായിരുന്നു ആക്രമണം. ഇതിനുശേഷം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തുകയും ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നു.

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുരുദാസ്‌പൂരിലെ ദിനനഗർ പൊലീസ് സ്റ്റേഷനു നേരെയാണ് സൈനിക വേഷത്തിലെത്തിയ തീവ്രവാദികൾ ആക്രമണം നടത്തിയത്. വെള്ള നിറമുള്ള മാരുതി കാറിലാണ് ഭീകരർ എത്തിയത്. പൊലീസ് സ്റ്റേഷനു മുന്നിലെത്തിയ ഉടൻ തന്നെ ഭീകരർ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. പാറാവ് നിൽക്കുകയായിരുന്ന രണ്ട് പൊലീസുകാർ തത്ക്ഷണം മരിച്ചു. തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനില്‍ കയറുകയയിരുന്നു.

അതിനിടെ ദിനനഗറിനും പത്താൻകോട്ടിനും ഇടയിലെ റെയിൽപാളത്തിൽ ബോംബ് കണ്ടെത്തി. ബോംബ് സ്‌ക്വാഡെത്തി ബോംബുകൾ നിർവീര്യമാക്കിയിട്ടുണ്ട്. ട്രാക്കിൽ പരിശോധന നടത്തി വരികയാണ്. മിക്ക ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

സൈനികരുമായി ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പത്താൻകോട്ട്. പാക് അനുകൂല ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നു ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മുംബൈ, പുനെ, നാഗ്പുര്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

ഇന്ത്യാ - പാക് അതിര്‍ത്തിയില്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും. ആഭ്യന്തര മന്ത്രാലയം കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും. പാകിസ്ഥാനില്‍ നിന്ന് രണ്ടു ദിവസം മുമ്പ് ഇന്ത്യയിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നും. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും രാജ് നാഥ് സിംഗ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :