കലാമിന്റെ സംസ്കാരം വ്യാഴാഴ്ച രാമേശ്വരത്ത്; മൃതദേഹം ഡല്‍ഹിയിലെത്തിച്ചു

എപിജെ അബ്ദുള്‍ കലാം , നരേന്ദ്ര മേഡി , എപിജെ അബ്ദുള്‍ കലാം മരിച്ചു
ന്യൂഡൽഹി| jibin| Last Updated: ചൊവ്വ, 28 ജൂലൈ 2015 (16:33 IST)
അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സംസ്കാരം രാമേശ്വരത്ത് നടത്തും. മൃതദേഹം ബുധനാഴ്ച രാവിലെ രാമേശ്വരത്ത് എത്തിക്കും. ബന്ധുക്കളുടെ ആവശ്യാനുസരണം രാമേശ്വരത്തു തന്നെ സംസ്കാരം നടത്തുമെന്ന് കേന്ദ്ര സർക്കാരിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കലാമിന്റെ മൃതദേഹം ഉച്ചയോടെ ഡൽഹിയിലെത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിച്ചത്.

കലാമിന്റെ മൃതദേഹം രാജാജി മാര്‍ഗ് പത്താം നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. മൂന്നുമണിവരെ രാഷ്ട്രപതിയടക്കമുള്ള പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കും. തുടർന്ന് മൂന്നു മണി മുതൽ രാജാജി മാർഗിൽ പൊതുദർശനത്തിനു വയ്ക്കും. രാജ്യത്ത് ഏഴ് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്‌ച വൈകിട്ട് ആറരയ്ക്കാണ് ഷില്ലോംഗ് ഐഐഎമ്മില്‍ കലാമിന്റെ പ്രഭാഷണം തുടങ്ങിയത്. ഏതാണ്ട് 20 മിനുട്ടിനുശേഷം അദ്ദേഹം
കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഷില്ലോംഗിലെ ബഥനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും
മരണം സംഭവിക്കുകയായിരുന്നു. ഷില്ലോംഗിലെ സൈനിക യുണിറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തിയാണ് മരണവിവരം സ്ഥിരീകരിച്ചത്.

1931 ഒക്ടോബര്‍ 15നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു. പ്രഗല്‍ഭനായ മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമായ അദ്ദേഹത്തെ മിസൈല്‍ സാങ്കേതികവിദ്യയിലെ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈല്‍ മനുഷ്യന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. 2002 ജൂലൈ 25ന് രാജ്യത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായി അധികാരമേറ്റ കലാം തന്റെ ജനകീയ നയങ്ങളാല്‍, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരില്‍ പ്രശസ്തനായി. 2007 ജൂലൈ 25നു കലാം രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞു. 2002 ല്‍ ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തിയാണ് കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ്സും, ബിജെപിയും ഒരുപോലെ പിന്തുണച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുള്‍ കലാം.

ശാസ്ത്രജ്ഞനായിരുന്ന ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതി എന്ന പ്രത്യേകത കൂടിയുണ്ട് ഇദ്ദേഹത്തിന് സ്വന്തം. ഭാരത സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ല്‍ പദ്മഭൂഷണ്‍, 1990ല്‍ പദ്മവിഭൂഷണ്‍,1997ല്‍ ഭാരത രത്‌നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് & ടെക്‌നോളജിയുടെ വൈസ് ചാന്‍സലറുമായിരുന്നു കലാം.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുള്‍ കലാം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പൊഖ്റാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചു.

കലാമിന്റെ നിര്യാണത്തില്‍ സംസ്ഥാനത്ത് ഇന്ന് അവധിയില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ആദ്യം അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. അബ്ദുൽ കലാമിന് ആദരാഞ്ജലികൾ അർപ്പിച്ച് പാർലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു. സംസ്കാരം നടക്കുന്ന നാളെ പാർലമെന്റ് സമ്മേളനം ഉണ്ടാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :