സഞ്ചാരികളും തീര്‍ഥാടകരും ഉടന്‍ അമര്‍നാഥ് വിടണം; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം - കശ്‌മീര്‍ സൈന്യത്തിന്റെ കൈകളില്‍

 amarnath pilgrims , pakistan , india , jammu kashmir , security threat , പാകിസ്ഥാന്‍ , ഇന്ത്യ , ജമ്മു കശ്‌മീര്‍ , അമര്‍നാഥ്
ശ്രീനഗര്‍| Last Modified വെള്ളി, 2 ഓഗസ്റ്റ് 2019 (17:23 IST)
അമര്‍നാഥ് യാത്ര അട്ടിമറിക്കാന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെ ഭീകരര്‍ ശ്രമിക്കുന്നതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയതിന് പിന്നാലെ കശ്‌മീരില്‍ കനത്ത ജാഗ്രത നിര്‍ദേശം.

സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാന്‍ അഭ്യന്തര സെക്രട്ടറി ഉത്തരവിലൂടെ ആവശ്യപ്പെട്ടു.

ഭീകരസാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. അമര്‍നാഥ് തീര്‍ഥാടകരെ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

35,000 സൈനികരെ കമ്മു കശ്‌മീരില്‍ വിന്യസിച്ചതിന് പിന്നാലെയാണ് അധികൃതര്‍ ജാഗ്രത നിര്‍ദേശവും തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പും നല്‍കിയത്.

സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ തീര്‍ഥയാത്രാ പാതയില്‍ നിന്ന് ബോംബുകളും സ്‌നൈപ്പര്‍ റൈഫിളുകളും കണ്ടെടുത്തു.

യാത്രികരെ ലക്ഷ്യമിട്ട് കുഴിബോംബ്, ഐഇഡി ആക്രമണം നടത്താന്‍ ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി പരിശോധന തുടരുകയാണെന്ന് ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ് ജനറല്‍ കെജെഎസ് ധില്ലന്‍ വ്യക്തമാക്കി.

പാക് സൈന്യം ഉപയോഗിക്കുന്ന കുഴിബോംബും ടെലിസ്‌കോപിക് എം24 അമേരിക്കന്‍ സ്‌നിപ്പര്‍ റൈഫിളുമാ‍ണ് കണ്ടെത്തിയത്. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പാക് സൈന്യം സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്‌മീരിലെ സമാധാനം നശിപ്പിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്നും ധില്ലന്‍ പറഞ്ഞു. കശ്മീരില്‍ കൂടുതലായി സൈന്യത്തെ വിന്യസിക്കുന്നതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കരസേന വാര്‍ത്താസമ്മേളനം വിളിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :