ഗര്‍ഭച്ഛിദ്ര നിയമത്തില്‍ ഇളവ്: ആറ് മാസം പ്രായമുള്ള ഭ്രൂണം അലസിപ്പിക്കാമെന്ന് സുപ്രീംകോടതി

പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് 24 ആഴ്ചവരെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി

newdelhi, supremecourt, terminate pregnancy ന്യൂഡല്‍ഹി, സുപ്രീംകോടതി, ഗര്‍ഭച്ഛിദ്രം
ന്യൂഡല്‍ഹി| സജിത്ത്| Last Modified തിങ്കള്‍, 25 ജൂലൈ 2016 (18:09 IST)
ഗര്‍ഭഛിദ്രനിയമത്തില്‍ സുപ്രീംകോടതി ഇളവു വരുത്തി. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് 24 ആഴ്ചവരെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍
സുപ്രീംകോടതി അനുമതി നല്‍കി. മുംബൈയില്‍ ക്രൂരമായ പീഡനത്തിനിരയായി ഗര്‍ഭം ധരിച്ച യുവതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ വിധി.

ഭ്രൂണത്തിന് അസാധാരണമായ വളര്‍ച്ചയുണ്ടെന്നും ഇത് അമ്മക്കും ഗര്‍ഭസ്ഥ ശിശുവിനും അപകടമാണെന്നും ചൂണ്ടിക്കാട്ടി ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കിയത്. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ജെ എസ് കേഹര്‍, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി.

1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി
നിയമപ്രകാരം 20 ആഴ്ചയില്‍ കൂടുതല്‍ പ്രായമുളള ഗര്‍ഭം അലസിപ്പിക്കാന്‍
വ്യവസ്ഥയില്ല. എന്നാല്‍ നിയമപ്രകാരമുളള കാലയളവ് കഴിഞ്ഞ ശേഷമാണ് ഭ്രൂണത്തിന്റെ അസാധാരണ വളര്‍ച്ചയെക്കുറിച്ച് താന്‍ ബോധവതിയായതെന്ന് പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് യുവതി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഗര്‍ഭം അലസിപ്പിക്കുന്നത് തടയുന്ന നിയമം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റേയും മഹാരാഷ്ട്ര സര്‍ക്കാറിന്റേയും നിലപാട് സുപ്രീംകോടതി ആരാഞ്ഞിരുന്നു. കേന്ദ്രത്തിന്‍റെ
നിലപാട് അറിയിക്കാന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിക്ക് ജസ്റ്റിസ് ജെ എസ് കേഹര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.

യുവതി ചികിത്സയില്‍ കഴിഞ്ഞിരുന്ന മുംബൈയിലെ കിങ്ങ് എഡ്വാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടും അറ്റോണി ജനറലിന്‍റെ റിപ്പോര്‍ട്ടും കണക്കിലെടുത്താണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ വ്യക്തിക്കെതിരെ യുവതിയുടെ പരാതിയില്‍ നേരത്തെ കേസെടുത്തിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :