അമിറിന്റെ അതേ സാഹചര്യത്തിലൂടെയാണ് താനും കടന്നുപോയത്: റഹ്മാൻ

 അസഹിഷ്‌ണുത , അമിര്‍ ഖാന്‍ , നരേന്ദ്ര മോഡി , എആർ റഹ്മാൻ , മഹാത്മ ഗാന്ധി
പനജി| jibin| Last Modified ബുധന്‍, 25 നവം‌ബര്‍ 2015 (09:35 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്ത് വര്‍ഗീയത രൂക്ഷമായ സാഹചര്യത്തില്‍ അസഹിഷ്‌ണുതയ്‌ക്കെതിരെ പ്രതികരിച്ച അമിര്‍ ഖാന്റെ അതേ സാഹചര്യത്തിലൂടെ ഏതാനും മാസങ്ങൾക്കു മുമ്പ് താനും കടന്നുപോയിട്ടുള്ളതായി ഓസ്കാർ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ എആർ റഹ്മാൻ.

മഹാത്മ ഗാന്ധിയുടെ മണ്ണിൽ ജീവിക്കുന്ന നമ്മള്‍ ലോകത്തിനു മാതൃകയാകണം. അതിനാല്‍ നമ്മള്‍ ഒരിക്കലും അക്രമാസക്തരാകരുത്. പരിഷ്കൃത സമൂഹത്തില്‍ ജീവിക്കുന്ന നമ്മള്‍ ഭാവനാപരമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതും പ്രതികരിക്കുന്നതും. ഏറ്റവും മികച്ച പരിഷ്കൃത സമൂഹം ഇന്ത്യയുടേതാണെന്നും നമ്മള്‍ ലോകത്തിന് കാണിച്ചു കൊടുക്കണമെന്നും റഹ്മാൻ പറഞ്ഞു.

അക്രമരഹിതമായ ഒരു വിപ്ലവത്തിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നു നമ്മളെ പഠിപ്പിച്ചത് മഹാത്മ ഗാന്ധിയാണ്. അതിനാല്‍ തന്നെ നമ്മുടെ സമൂഹത്തിന്റെ സ്വാധീനം ലോകത്തിന് കാണിച്ചു കൊടുക്കണമെന്നും റഹ്മാൻ പറഞ്ഞു.

അസഹിഷ്‌ണുതയ്‌ക്കെതിരെ പ്രതികരിച്ച അമിര്‍ ഖാനെതിരെ ബോളിവുഡിലെ ബിജെപി അനുഭാവികളും താരങ്ങളും രംഗത്ത് എത്തിയിരുന്നു. ബിജെപി വക്‍താവ് നളിന്‍ കോലിയും അനുപം ഖേറുമാണ് താരത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു രംഗത്തെത്തിയത്.

അമിര്‍ ഖാന്‍ അനാവശ്യമായി ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് നളിന്‍ കോലി പറഞ്ഞു. അതേസമയം, രൂക്ഷമായ ഭാഷയിലാണ് അനുപം ഖേര്‍ ഖാനെതിരെ രംഗത്തെത്തിയത്. അസഹിഷ്‌ണുതയ്‌ക്കെതിരെ പ്രതികരിച്ച അമിര്‍ ഖാന്റെ ഭാര്യയേയും പരാമര്‍ശിച്ചായിരുന്നു അനുപം ഖേറിന്റെ പ്രസ്‌താവന. ഇന്ത്യയാണ് നിങ്ങളെ അമിര്‍ ഖാനാക്കിയതെന്ന് ഭാര്യയോടു പറഞ്ഞു കൊടുക്കണം. എന്നാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ നിങ്ങള്‍ക്ക് ഇന്റോളറന്‍സ് ഇന്ത്യയായി മാറിയത്. ഇന്ത്യ വിട്ടു പോകണമെന്നു പറയുന്ന അമീര്‍ ഖാന്റെ ഭാര്യ ഏത് രാജ്യത്തേക്കാണ് പോകേണ്ടതെന്നു കൂടി പറയണമെന്നും അനുപം ഖേര്‍ പറഞ്ഞു.

രാജ്യത്ത് നടക്കുന്ന ചില സംഭവങ്ങള്‍ ഭയപ്പെടുത്തുന്നുവെന്നും ഇതിനെ തുടര്‍ന്ന്
കലാകാരന്മാര്‍ പ്രതിഷേധിക്കുന്നതും പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതും നല്ല കാര്യമാണെന്നും അമിഖാന്‍ പറഞ്ഞിരുന്നു. അസഹിഷ്‌ണുതയ്‌ക്കെതിരെ ആമി ഖാന്റെ ഭാര്യ കിരണ്‍ റാവുവാണ് പ്രതികരിച്ചത്. പത്രം തുറക്കാന്‍ പോലും ഭയമാണെന്നും ചിലപ്പോള്‍ രാജ്യം വിട്ടു പോകുന്നത് പോലും ആലോചിക്കുന്നതായിട്ടാണ് അവര്‍ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :