ജഡ്‌ജിമാര്‍ക്ക് ലാപ്‌ടോപ്പ് വാങ്ങാന്‍ ലക്ഷങ്ങള്‍ നല്‍കി; വാങ്ങിയത് ഹോംതീയേറ്റര്‍!

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2014 (12:18 IST)
ഡല്‍ഹിയിലെ മുന്നൂറോളം കീഴ്ക്കോടതി ജഡ്‌ജിമാര്‍ക്ക് സര്‍ക്കാര്‍ ലാപ്‌ടോപ്പ് വാങ്ങാന്‍ ലക്ഷങ്ങള്‍ നല്‍കി. എന്നാല്‍ കിട്ടിയ കാശിന് ജഡ്ജിമാര്‍ കിടിലന്‍ അത്യാധുനിക ടെലിവിഷനുകളും ഹോംതീയേറ്റര്‍ സംവിധാനങ്ങളും വാങ്ങിയെന്നാണ് ആരോപണം. 2013-ലായിരുന്നു സംഭവം. പദ്ധതി വിവാദത്തിലായതോടെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി രോഹിണി ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുകയാണ് ഇപ്പോള്‍.

ലാപ്ടോപ്പുകള്‍ വാങ്ങിയതിന്റെ രേഖകള്‍ സമിതി സൂക്ഷ്മമായി പരിശോധിക്കും. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കംപ്യൂട്ടറോ, ലാപ്ടോപ്പോ, ഐപാഡോ വാങ്ങാനായി ഓരോ ജഡ്‌ജിക്കും 1.10 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാല്‍ ജഡ്‌ജിമാരില്‍ പലരും ഈ തുക ഉപയോഗിച്ചതെന്നാണ് ആക്ഷേപം. നേരത്തെ മുഴുവന്‍ ജഡ്‌ജിമാരെയും അന്വേഷണ പരിധിയില്‍ പെടുത്തിയിരുന്നെങ്കിലും മുന്നൂറ് പേര്‍ മാത്രമാണ് ക്രമക്കേട് നടത്തിയതെന്ന് വ്യക്തമായി.

കോടതിയുടെ വിജിലന്‍സ് വിഭാഗം നടത്തിയ പതിവ് പരിശോധനയിലാണ് ലാപ്ടോപ്പ് കള്ളക്കളി വെളിച്ചത്തു വന്നത്.
തുടര്‍ന്നാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസുമാരായ വിപിന്‍ സംഘ്‌വി, രാജീവ് ഷക്ധേര്‍, വി കെ റാവു എന്നിവരടങ്ങിയ സമിതിയെ ചീഫ് ജസ്റ്റിസ് നിയമിച്ചത്.
ജ‌ഡ്‌ജിമാര്‍ക്കെതിരായ ആരോപണം തെളിഞ്ഞാല്‍ സാമ്പത്തിക ക്രമക്കേടിന് കേസെടുക്കുകയും സര്‍വീസില്‍നിന്ന് പിരിച്ചു വിടുന്നത് അടക്കമുള്ള
നടപടികള്‍ ഉണ്ടാവും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :