രാഹുലും മോഡിയുമടക്കം മുപ്പതോളം നേതാക്കള്‍ അഴിമതിക്കാരാണെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാഹുല്‍ഗാന്ധിയും നരേന്ദ്രമോഡിയുമടക്കമുള്ള മുപ്പതോളം നേതാക്കള്‍ അഴിമതിക്കാരാണെന്നും ഇവരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അഴിമതിക്കാരായ 160 ഓളം സിറ്റിംഗ് എംപിമാര്‍ക്കെതിരെ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കും.

അതേസമയം തന്നെ അഴിമതിക്കാരനെന്ന് വിളിച്ച കെജ്‌രിവാള്‍ മൂന്ന് ദിവസത്തിനകം മാപ്പ് പറയണമെന്ന് ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ സമിതി യോഗത്തിലാണ് രാഹുല്‍ഗാന്ധിയും നരേന്ദ്ര മോഡിയുമടക്കം മുപ്പതോളം നേതാക്കള്‍ അഴിമതിക്കാരാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവരെ പരാജയപ്പെടുത്തുമെന്നുമുളള കെജ്‌രിവാളിന്റെ പ്രഖ്യാപനം. മുലായംസിംഗ് യാദവ്, മായാവതി, ശരത് പവാര്‍, ഫറൂഖ് അബ്ദുല്ല തുടങ്ങിയവരും കെജ്‌രിവാളിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ട്.

അഴിമതിക്കാരായ കപില്‍ സിബല്‍, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, കമല്‍ നാഥ്, വീരപ്പമെയ്‌ലി തുടങ്ങിയ കേന്ദ്രമന്ത്രിമാരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. കനിമൊഴി, എ രാജ, അഴഗിരി, ജഗ്‌മോഹന്‍ റെയ്ഡി തുടങ്ങിയ നേതാക്കളെയും കെജ്‌രിവാള്‍ പേരെടുത്ത് വിമര്‍ശിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും കുടുംബാധിപത്യം തകര്‍ക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അഴിമതിക്കാരായ നൂറ്റിഅറുപതോളം സിറ്റിംഗ് എംപിമാര്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കും. 400 മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട ലിസ്റ്റ് അടുത്തമാസം പത്തിനകം പുറത്തിറക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായെന്നാണ് സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :