രാഷ്ട്രീയത്തെക്കാള്‍ പ്രധാനം രാജ്യമാണ്; അതിനാല്‍ നോട്ട് നിരോധനം പോലുള്ള കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ഭയമില്ല: പ്രധാനമന്ത്രി

കടുത്ത തീരുമാനങ്ങളെടുക്കുന്നതിനെ ഭയക്കില്ലെന്ന് മോദി

യാങ്കൂണ്‍| സജിത്ത്| Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (10:58 IST)
രാജ്യതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എത്ര കടുത്ത തീരുമാനങ്ങളെടുക്കുന്നതിനും തന്റെ സര്‍ക്കാരിന് ഭയമില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തേക്കാള്‍ കൂടുതലായി രാജ്യത്തെ പരിഗണിക്കുന്നതിനാലാണ് പല കടുത്ത തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നും മ്യാന്മറില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു.

നോട്ട് നിരോധനമായാലും, മിന്നലാക്രമണമായാലും, ജിഎസ്ടിയായാലും ഒരുതരത്തിലുള്ള ഭയമോ കാലവിളംബമോ കൂടാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം തടയുന്നതിനായാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. അതിലൂടെ ഇക്കാലമത്രയും നികുതി അടയ്ക്കാതെ പല ബാങ്കുകളിലും കോടികള്‍ നിക്ഷേപമുണ്ടായിരുന്നവരെ തിരിച്ചറിയാന്‍ സാധിച്ചെന്നും രണ്ട് ലക്ഷത്തിലേറെ കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായും മോദി കൂട്ടിച്ചേര്‍ത്തു.

എവിടെ നിന്നാണ് കള്ളപ്പണം വരുന്നതെന്നോ എങ്ങോട്ടാണ് അതെല്ലാം പോകുന്നെന്നോ അറിയാത്ത അവസ്ഥയായിരുന്നു രാജ്യത്തുണ്ടായിരുന്നത്. അതുപോലെ ജിഎസ്ടി പ്രാബല്യത്തില്‍ വന്ന് രണ്ട് മാസത്തിനകം തന്നെ സത്യസന്ധമായി ബിസിനസ് നടത്താവുന്ന അന്തരീക്ഷം സംജാതമായി.

നമുക്ക് മുന്നോട്ട് പോകാന്‍ കഴിയുമെന്ന് രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കേവലം ഇന്ത്യയെ പരിഷ്‌കരിക്കുകയല്ല ചെയ്യുന്നത് മറിച്ച് അടുമുടി മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും 2022 ല്‍ 75 ാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ആ ലക്ഷ്യം കൈവരിക്കുമെന്നും മോദി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :