എ.എസ്‌.നായര്‍-രേഖാചിത്രങ്ങളുടെ കുലപതി

ജനനം : 1936 മെയ്‌ 15 മരണം : 1988 ജൂണ്‍ 30

WEBDUNIA|
1936 മെയ്‌ 15ന്‌ മീനമാസത്തിലെ ഉത്രാടം നാളിലാണ്‌ എ.എസ്‌.നായരുടെ ജനനം. ചേര്‍പ്പുളശ്ശേരി-പെരിന്തല്‍മണ്ണ റോഡിലെ കാറല്‍മണ്ണയില്‍ ചേര്‍പ്പുളശ്ശേരി ശ്രീ തിരുമുല്ലപ്പുള്ളി ശിവക്ഷേത്രത്തിന്‌ തൊട്ടായാണ്‌ അത്തിപ്പറ്റ തറവാട്‌. തെക്കേടത്ത്‌ അച്യുതന്‍ നായരും, അത്തിപ്പറ്റ ദേവകി അമ്മയുമാണ്‌ മാതാപിതാക്കള്‍. പാറുക്കുട്ടിയമ്മ, ലക്ഷ്‌മിക്കുട്ടിയമ്മ എന്നീ രണ്ട്‌ സഹോദരിമാരുമുണ്ട്‌.

ദരിദ്രമായ ബാല്യമായിരുന്നു എ.എസിന്‍റെത്‌. തൃക്കടീരി മനയുടെ ചുവരിലും ഗ്രാമീണവായനശാലയിലെ കയ്യെഴുത്തുമാസികയിലും പടുവര വരച്ച ശിവരാമന്‍ നായരെ മനയ്ക്കലെ വാസുദേവന്‍ നമ്പൂതിരി ചിത്രകല പഠിപ്പിച്ചു. മദ്രാസില്‍ പഠിക്കാന്‍ സൗകര്യവും ചെയ്‌തുകൊടുത്തു. അങ്ങനെയാണ്‌ കെ.സി.എസ്‌.പണിക്കരുടെ കീഴില്‍ മദ്രാസ്‌ സ്കൂള്‍ ഓഫ്‌ ആര്‍ട്‌സില്‍ പഠിച്ചത്‌.

ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരിയും എം.വി.ദേവനും ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു. മദ്രാസില്‍ ഭക്ഷണത്തിനും താമസത്തിനും വഴിമുട്ടിയപ്പോള്‍ അവിടെ ഹോട്ടല്‍ നടത്തിയിരുന്ന നാട്ടുകാരന്‍ കൃഷ്ണന്‍ നായര്‍ സഹായത്തിനെത്തി.

ആ കുടുംബത്തിലെ അംഗമായി കഴിഞ്ഞ അദ്ദേഹം കൃഷ്ണന്‍ നായരുടെ ബധിരയും മൂകയുമായ മകളെ ജീവിത സഖിയാക്കി. സുധ എന്നൊരു മകളുണ്ടായി. പക്ഷെ, മാനസികമായും ശാരീരികമായും തളര്‍ന്ന ഭാര്യയുടെ ജീവിതം മിക്കവാറും ആശുപത്രിയിലായിരുന്നു.

ജയകേരളം മാസികയിലും പേശുംപടം എന്ന തമിഴ്‌ സിനിമാ മാസികയിലും എ.എസ്‌.കുറച്ചുകാലം ജോലി നോക്കിയിരുന്നു. മികച്ചൊരു കാര്‍ട്ടൂണിസ്റ്റ്‌ കൂടിയായ എ.എസ്‌.നായര്‍ മാതൃഭൂമിയില്‍ ജി.എന്‍.പിള്ളയുമായി ചേര്‍ന്ന്‌ രാമായണ എന്നൊരു കാര്‍ട്ടൂണ്‍ സ്‌ട്രിപ്‌ തയ്യാറാക്കിയിരുന്നു.

അനുഷ്‌ഠാന കലകളും നാടകവുമായിരുന്നു എ.എസിന്‍റെ മറ്റു താത്‌പര്യങ്ങള്‍. മരണം എന്ന പേരില്‍ ഒരു നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :