സഞ്ജയനെന്ന ക്രാന്തദര്‍ശി

മേഘജ്യോതിസ്സുതന്‍ ക്ഷണിക ജീവിതം-5

WEBDUNIA|

""ഭാവിയിലേക്കൊരുനോട്ടം'' എന്ന പ്രഖ്യാത ലേഖനത്തില്‍ സഞ്ജയന്‍ ,കവികള്‍ വാക്കുകളുടെ അര്‍ത്ഥത്തില്‍ നിന്നുമാത്രമല്ല വാക്കുകളില്‍ നിന്നും മോചനം നേടി പ്രകൃതി പ്രതിഭാസങ്ങളെ അതതിന്‍റെ ശബ്ദത്തിലൂടെയും ഒടുവില്‍ അതുപോലുമില്ലാതെ ശുദ്ധ വെള്ളത്താളുകളിലൂടെയും ആവിഷ്ക്കരിക്കുന്നതായി വിഭാവനം ചെയ്തിട്ടുണ്ട്.

ആശ്ചര്യമെന്നു പറയട്ടെ പില്‍ക്കാലത്ത് ഇങ്ങിനെ ഒരു പുസ്തകം യൂറോപ്പില്‍ പുറത്തിറങ്ങിയിട്ടുണ്ടെന്ന് ഒരു കൗതുക വാര്‍ത്ത വരികയുണ്ടായി. ഇതുമായി ബന്ധപ്പെടുത്തി സഞ്ജയന്‍റെ ക്രാന്തദര്‍ശിത്വത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് എന്‍.വി. കൃഷ്ണവാരിയര്‍ മാതൃഭൂമിയില്‍ ഒരു കുറിപ്പെഴുതിയിരുന്നു.

സഞ്ജയന്‍റെ ക്രാന്തദര്‍ശിത്വത്തെക്കുറിച്ചാണെങ്കില്‍ ഹാസ്യാഞ്ജലിയിലെ അവസാനത്തെ കവിതയായ മിസ്സ് ദുനിയാവിന്‍റെ കൈയിലെ പ്രവചനങ്ങള്‍ എത്രമാത്രം ശരിയായി വരുന്നുണ്ടെന്ന് നമ്മുടെ ഇന്നത്തെ ചുറ്റുപാടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

നാടുനീളെകുട്ടച്ചോറായ് ചെന്നിണമൊഴുകും
വീടുകളെകൊള്ളിച്ചു ചാമ്പലാക്കിതീര്‍ക്കും
ചെങ്കൊടിനിവര്‍ന്ന് കാറ്റിലാടുമൊട്ടുകൂട്ടര്‍
തോക്കില്‍ നിന്ന് ചാക്കലറിച്ചാടി വീഴുമെങ്ങും
പേക്കിനാവിലെന്നപോല്‍ ഈപാരിടം നടുങ്ങും
കൂക്കിയാര്‍ത്തു തീപ്പിശാചു രാത്രിതോറും പായും
ബാക്കിനില്‍ക്കാന്‍ ആര്‍ക്കുമില്ലൊരാശയുമെന്നാകും
അച്ഛനേയുമമ്മയേയും കുട്ടിയേയും തന്‍റെ-
യിച്ഛായൊത്ത ഭാര്യയെയും ഇഷ്ടനേയുമെല്ലാം
വിസ്മരിച്ചു പ്രാണനും കൊണ്ടാടുമെങ്ങും മര്‍ത്ത്യര്‍
വിസ്മയിച്ചു നോക്കിടേണ്ടാ തമ്പുരാട്ടി സത്യം!
....................................................................
ഇപ്പറഞ്ഞ ദുഃഖമെല്ലാം അല്‍പ്പകാലം നില്‍ക്കും
അപ്പുറമനല്‍പമായസൗഖ്യമല്ലോ കാണ്മൂ
ഒട്ടുസൗഖ്യ, മൊട്ടുദുഃഖം, ഇത്തരത്തിലല്ലാ-
തൊട്ടുദിക്കും പാര്‍ത്തുകണ്ടാല്‍ എങ്ങൊരേടത്തുണ്ടാം?

തുരങ്കത്തിനപ്പുറത്ത് വെളിച്ചമുണ്ടെന്ന് നമുക്ക് ശുഭപ്രതീക്ഷ നല്‍കിക്കൊണ്ടവസാനിക്കുന്ന ഈ കുറത്തിപാട്ട് മഹാഭാരതത്തില്‍ വ്യാസന്‍റെ കലികാല വര്‍ണ്ണനയെ അനുസ്മരിപ്പിക്കുന്ന അതിമനോഹരമായൊരു ഫ്യൂച്വറിസ്റ്റിക്ക് സൃഷ്ടിയാണ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :