ജൂലായ്-2, മലയാളത്തിലെ ഇതിഹാസകാരന്മാരില്‍ ഒരാളായ ഓ വി വിജയന്റെ പിറന്നാള്‍!
എല്ലാ അസ്വസ്ഥതകളുടെയും കൂടുപേക്ഷിച്ച് ഒ.വി.വിജയന് യാത്രയാകുമ്പോള്‍ മലയാളിക്ക് നല്‍കിയത് ഒരിക്കലും മരണമില്ലാത്ത കുറേ ചിന്തകള്‍.
"ഇതിഹാസം' മുതല്‍ പൂര്‍ത്തിയാകാത്ത "പത്മാസനം' വരെ. "ഘോഷയാത്രയില്‍ തനിയെ' മുതല്‍ "എന്റെ ചരിത്രാന്വേഷണപരീക്ഷണങ്ങള്' വരെ - പ്രവചനങ്ങള്‍ പോലെ സത്യമാകുന്ന ചിതറിയ ചിന്തകള്‍.
വ്യാഖ്യാനത്തിന് അനന്ത സാധ്യതകള്‍ നല്കുന്നു എന്നതാണ് ഇതിഹാസങ്ങളുടെ പ്രത്യേകത. രാമായണത്തിനും മഹാഭാരതത്തിനും ഇന്നും വ്യാഖ്യാനങ്ങളുണ്ടാകുന്നു.
കൂമന്‍കാവില്‍ ബസ്സിറങ്ങുമ്പോള്‍ ആ സ്ഥലം രവിയ്ക്ക് ഒട്ടും അപരിചിതമായിത്തോന്നിയില്ല" എന്ന് ആദ്യവാചകത്തില്‍ ഉപയോഗിച്ചിരിക്കുന്ന രണ്ടു "നെഗറ്റിവു'കളില്‍ തുടങ്ങി ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് കണക്കില്ല - അതു വിജയനു നേടിക്കൊടുത്ത പുരസ്കാരങ്ങള്‍ക്കും ബഹുമതികള്‍ക്കും.
അടിയന്തിരാവസ്ഥയ്ക്കും വിപ്ളവപ്രസ്ഥാനങ്ങളുടെ വഴിപിഴയ്ക്കലിനും എതിരെ വികൃതചിത്രങ്ങള്‍ കൊണ്ടു പ്രതിഷേധിച്ച ധര്‍മപുരാണം പക്ഷേ മലയാളത്തിലെ സാധാരണ വായനക്കാര്‍ക്ക് രുചിക്കാതെ പോയി. അസ്തിത്വ ദുഖമായിരുന്നു ഖസാക്കിന്റെ കാലത്തെ എഴുത്തിന്റെ മുഖ്യ ഘടകം.
വിജയന്റെ പ്രസിദ്ധീകൃതമായ അഞ്ചു നോവലുകള്‍ നിരീശ്വരവാദത്തില്‍ തുടങ്ങി പടിപടിയായി ആധ്യാത്മികതയുടെ ഉദാത്തതയിലെത്തുന്ന ചിന്തകളുടെ പ്രതിഫലനമാണ്.
തലമുറകള്‍, പക്ഷെ തീര്‍ത്തും വൈയക്തികതകള്ക്കു പ്രാമുഖ്യം നല്‍കുന്നതായി എന്നു മാത്രം. പ്രകൃതിയെ ഒന്നായിക്കണ്ട് ആല്‍മരത്തിനെ കേന്ദ്രകഥാപാത്രമാക്കിയ ഫാന്റസി നിറഞ്ഞ "മധുരം ഗായതിയും' കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്ക്കുന്നു.
ഫലിതവും പരിഹാസവും മുറ്റിയ കഥകളും ധ്യാനാത്മകമായ നോവലുകളും മൂര്‍ച്ചയേറിയ ലേഖനങ്ങളും സമൂഹത്തിന്റെ അപചയങ്ങളും സമസ്യകളും തുറന്നു കാട്ടി.