കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍-കാലത്തിന്‍റെ കവിമുഖം

WEBDUNIA|

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ - സിദ്ധിയുടെ മഹിമ

ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് -അതും പച്ചമലയാളത്തിലേക്ക് - പരിഭാഷപ്പെടുത്തിയ അത്ഭുത സിദ്ധിവൈഭവം - അതാണ് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍.

പിതാവു തന്നെയാണ് ഭാഷാ കവിതാ രചനയില്‍ തമ്പുരാനു മാര്‍ഗ്ഗദര്‍ശിയായിത്തീര്‍ന്നത് 1887 ലായിരുന്നു മഹാഭാരതം പരിഭാഷ. അതിനു മുമ്പോ അതിനുശേഷമോ അത്ര വലിയൊരു സംരംഭത്തില്‍ ഇറങ്ങാനുള്ള ചങ്കൂറ്റമോ അത്ര അനായാസം അതു വിജ-യിപ്പിച്ചെടുക്കാനുള്ള കര്‍മ്മകുശലതയോ മറ്റാരും പ്രകടിപ്പിച്ചിട്ടില്ല.

ആധുനിക ഭാഷാകവിതകളുടെ വിധാതാവെന്നു പോലും വിശേഷിപ്പിക്കാവുന്ന വെണ്‍മണി അച്ഛന്‍ നമ്പൂതിരിപ്പാടിന്‍റെയും കൊടുങ്ങല്ലൂര്‍ കോവിലകത്ത് കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയുടെയും പുത്രനായി 1865 ല്‍ സപ്റ്റംബര്‍ 18 ന് ഭൂജ-ാതനായ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 1913 ല്‍ ദിവംഗതനായി.

50 വയസ്സ് പൂര്‍ത്തിയാവും മുമ്പ് മരിച്ചുവെങ്കിലും കാവ്യപൂര്‍ണ്ണമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. കുലഗുരുവായ വളപ്പില്‍ ഉണ്ണിയാശാനോട് ബാലപാഠങ്ങള്‍ അഭ്യസിച്ചു കൊണ്ടിരിക്കെത്തന്നെ കവിത എഴുതാന്‍ ആരഭിച്ചിരുന്നു.

മൂന്നാംകൂര്‍ ഗോദവര്‍മ്മത്തമ്പുരാനായിരുന്നു കാവ്യപാഠങ്ങളില്‍ ഗുരു. അമ്മാവന്‍ കുഞ്ഞിരാമ വര്‍മ്മ വ്യാകരണം, സിദ്ധാന്തകൗമുദി, പ്രൗഢമനോരമ, പരിഭാഷേന്ദുശേഖരം, ശബ്ദേന്ദുശേഖരം തുടങ്ങിയവയെല്ലാം പഠിപ്പിച്ചു.

അനുസ്യൂതമായി, ഇരുപതാം വയസ്സു മുതല്‍ സാഹിത്യ സേവനം ചെയ്തു തമ്പുരാന്‍. കവി, ഗദ്യകാരന്‍, വിമര്‍ശകന്‍, ചരിത്രഗവേഷകന്‍, ഭാഷാപോഷകന്‍, പത്രപ്രവര്‍ത്തകന്‍, സാഹിത്യാചാര്യന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം വിളങ്ങി. സമഭാവന, ശാന്തത, പ്രിയഭാഷിത്വം, നിഷ്പക്ഷത മുതലായ സദ്ഗുണങ്ങല്‍ അദ്ദേഹത്തില്‍ സമ്മേളിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :