ഒ.എന്‍.വി കുറുപ്പിന്‍റെ കവിതയിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ നല്ലകാലത്തിന്‍റെ നഷ്ടബോധമാണ് അനുഭവപ്പെടുക.മുതിര്‍ന്നവര്‍ക്ക് നാട്ടു വഴിയിലെ തണലിലൂടെ ഓടി നടന്ന ഓര്‍മ്മകളുടെ, യുവാക്കള്‍ക്ക് അനുഭവിക്കാന്‍ കഴിയാത്ത നല്ല കാലത്തിന്‍റെ.
ആംഗലേയ കാല്‍പ്പനികത വ്യക്തികേന്ദ്രീകൃതമായ കാല്‍പ്പനിക ശൈലിയെ പരിപോഷിപ്പിച്ചിരുന്നുവെങ്കില്‍ ഭാരതത്തിലെ കാല്‍പ്പനികത സാമൂഹികമായ കാല്‍പ്പനികതയെയാണ് പ്രോത്സാഹിപ്പിച്ചത്. സാമൂഹികമായ കാല്‍പ്പനികതയുടെ വക്താവാണ് ഒ.എന്‍.വി. വയലാറിനെ പോലെ.
കല/സാഹിത്യം ഇവ സമൂഹത്തിനു വേണ്ടിയാന്നെന്ന് വിശ്വസിക്കുന്ന അപൂര്‍വം പ്രതിഭകളില്‍ ഒരാള്‍. പ്രത്യയശാസ്‌ത്രങ്ങള്‍ മനുഷ്യ സ്‌നേഹത്തിനു വേണ്ടി നിലകൊള്ളണമെന്ന് രീതിയിലുള്ള സാഹിത്യപ്രവര്‍ത്തനങ്ങളാണ് ഒ.എന്‍.വി നടത്തിയത്. അതേ സമയം അധികാരവ്യവസ്ഥ മനുഷ്യസ്വാതന്ത്ര്യത്തിനു എന്നും എതിരായിരുന്നുവെന്ന് വ്യക്തമാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ‘ഉജ്ജയിനിയും’,‘സ്വയംവര‘മൊക്കെ.
സമ്പന്നമായ ദ്രാവിഡ സംസ്‌കാരത്തെ തന്‍റെ കാവ്യശൈലിയിലേക്ക് ദത്തെടുക്കുകയാണ് ഒ.എന്‍.വി ചെയ്‌തത്. പോരാട്ടം ഈ കവിയെ സംബന്ധിച്ച് സൌന്ദര്യമായിരുന്നു.ആദ്യകാലത്ത് കവിതയെ പാട്ടായി തരം താഴ്‌ത്തിയവന്ന ആരോപണം ഒ.എന്‍.വി നേരിട്ടിരുന്നു. എന്നാല്‍, കവിത രാഷ്‌ട്രീയ ദൌത്യം ഏറ്റെടുക്കുമ്പോള്‍ അത് ആവശ്യമാണ്.
വിധേയനല്ല ഒ.എന്‍.വിയുടെ കര്‍ഷകത്തൊഴിലാളി. പോരാളിയാണ്. ഒ.എന്‍.വി കവിതയിലൂടെ സഞ്ചരിക്കുമ്പോള്‍ കൈരളിയുടെ സ്പന്ദനങ്ങളിലൂടെയാണ്. ചിലപ്പോള്‍ ആ കവിത സഞ്ചാരം മന്ദമായി അനുഭവപ്പെടാം.എന്നാല്‍, തളര്‍ച്ച അനുഭവപ്പെടുകയില്ല. ഭാഷയുടെ,ബിംബങ്ങളുടെ ആഘോഷമാണ് ഒ.എന്‍.വി കവിതകള്‍.
വര്‍ത്തമാനകാലത്തില്‍ നിന്ന് ഭൂതകാലത്തിലേക്കുള്ള യാത്രക്ക് പ്രേരിപ്പിക്കുമ്പോള്‍ കവി ധര്‍മ്മം അനശ്വരമാകുന്നു. ഇങ്ങനെയൊരു കര്‍ത്തവ്യം ഒ.എന്‍.വിയുടെ കവിതകള്‍ നിര്‍വഹിച്ചു വരുന്നു.
WEBDUNIA|
കണ്ണൂരിലെ ക്ഷേത്രമുറ്റങ്ങളിലെ നിറഞ്ഞാടുന്ന തെയ്യങ്ങളോട് ഒ.എന്‍.വി കവിതകളെ ഉപമിക്കാം.കാരണം, ഭൂതത്തിലും നിന്നും വര്‍ത്തമാനത്തില്‍ നിന്നും ഊര്‍ജം ആവാഹിച്ച് അവ മേലാളന്‍മാരുടെ ധാര്‍ഷ്യഠത്തിനു മുന്നില്‍ മന്ദഗതിയില്‍ ചുവടുകള്‍ വെക്കുന്നു.