കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി പത്തനംതിട്ട കോടതിയില്‍ കീഴടങ്ങും; ശബരിമല അക്രമത്തില്‍ ജാമ്യം വേണം, കിട്ടുംവരെ സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചാരണം

തിങ്കളാഴ്ച കോടതിയിലെത്തി കീഴടങ്ങി ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനം.

Last Updated: ശനി, 23 മാര്‍ച്ച് 2019 (17:11 IST)
കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെപി പ്രകാശ് ബാബു ശബരിമല അക്രമ കേസില്‍ ഉടനെ പത്തനംതിട്ട കോടതിയില്‍ കീഴടങ്ങും. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് മുമ്പായി കേസില്‍ ജാമ്യമെടുക്കാനാണ് പ്രകാശ് ബാബു പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുക. തിങ്കളാഴ്ച കോടതിയിലെത്തി കീഴടങ്ങി ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനം.

ജാമ്യം ലഭിക്കും വരെ കോഴിക്കോട് എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം സ്ഥാനാര്‍ത്ഥിയില്ലാതെയാകും. ശബരിമല യുവതീ പ്രവേശന വിധിക്ക് ശേഷമുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് അഡ്വ. കെ പി പ്രകാശ് ബാബു പ്രതിയായിട്ടുള്ളത്. കേസില്‍ കീഴടങ്ങേണ്ട സാഹചര്യം വോട്ടര്‍മാരോട് വിശദീകരിക്കുമെന്നും സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.

ശബരിമലയിലെ സുപ്രീം കോടതിയുടെ ചരിത്രവിധിക്ക് പിന്നാലെ ചിത്തിര ആട്ട വിശേഷ നാളില്‍ ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബു. തൃശൂര്‍ സ്വദേശിനിയായ ലളിതയെയാണ് പ്രകാശ് ബാബുവും സംഘപരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിച്ചത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കൊണ് സ്ഥാനാര്‍ത്ഥിയായുള്ള പ്രഖ്യാപനമുണ്ടായത്. വധശ്രമത്തിനൊപ്പം പ്രേരണാകുറ്റവും ഗൂഢാലോചന കുറ്റവും പ്രകാശ് ബാബു അടക്കം അഞ്ച് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നു. പോരാത്തതിന് തൃപ്തി ദേശായി തടഞ്ഞതിനും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനുമെല്ലാം പ്രകാശ് ബാബുവിനെതിരെ കേസുണ്ട്.ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായ പ്രകാശ് ബാബുവിനെതിരെ കേസ് നിലവിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :