കൊട്ടക്കാമ്പൂർ ‘കത്തുമ്പോൾ‍’ ഇടുക്കി ചുവപ്പാകുമോ ?; ജോയ്സ് ജോർജ് വിജയം ആവര്‍ത്തിക്കുമോ ?

50542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് അദ്ദേഹം വിജയിച്ചത്.

Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (15:47 IST)
ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യം എങ്ങുമെത്താതിരിക്കെ പ്രചരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയിരിക്കുകയാണ് ഇടതു സ്ഥാനാർത്ഥി ജോയ്സ് ജോർജ്. കഴിഞ്ഞ തവണത്തെ വിജയം ഇത്തവണയും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജോയ്സ് ജോർജ്.

2014ൽ കസ്തൂരിരംഗൻ വിഷയം ആളിക്കത്തിയിരുന്ന സമയത്ത് കത്തോലിക്കാ സഭ മുന്നോട്ടുവച്ച സ്ഥാനാർത്ഥിയായിരുന്നു ജോയ്സ് ജോർജ്. 50542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് അദ്ദേഹം വിജയിച്ചത്. കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ കന്നി വിജയത്തിൽ തന്നെ ലോക്സഭയിലെത്തിയ ജോയ്സ് ജോർജ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

278 ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തു. സംസ്ഥാന, ദേശീയ ശരാശരിയെക്കാൾ ഏറെ മുകളിലാണ് ഇത്. 508 ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചിട്ടുണ്ട്. അഞ്ച് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാനായത് നേട്ടം തന്നെയാണ്. ഇതെല്ലാം തന്നെ മികച്ച പ്രകടനത്തിന്റെ അളവുകോലായി കണക്കാക്കാവുന്നവയാണ്. 87 ശതമാനം ഹാജര്‍ നിലയും അദ്ദേഹത്തിനുണ്ട്.

നിലവിലെ സഹചര്യത്തിൽ കസ്തൂരിരംഗൻ വിഷയം ഇടുക്കി മണ്ഡലത്തിൽ ഒരു ചർച്ചാ വിഷയമേയല്ല. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ കൊട്ടക്കാമ്പൂർ ഭൂമി വിവാദം ജോയ്ജ് ജോർജിന് തിരിച്ചടിയായെക്കാവുന്ന ഒരു ഘടകമാണ്. വ്യാജ രേഖകളുടെ പിൻബലത്തിൽ കൊട്ടക്കാമ്പൂരിൽ 28 ഏക്കർ സ്ഥലം സ്വന്തമാക്കിയതായി ആരോപണം ജോയ്സ് ജോർജിനെതിരെ നിലനിൽക്കുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെക്കുമെന്ന വിലയിരുത്തലുകളുണ്ട്. എങ്കിലും എംപി എന്ന നിലയിൽ അദ്ദേഹം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ജനപിന്തുണയും വിസ്മരിക്കരുതെന്നാണ് ഒരു വിഭാഗം പറയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :