നമോ പ്രഭയില്‍ വാടാതെ താമര; ഗോദയില്‍ കണ്ണും കാതും ആയുധമാക്കി, ഒടുവില്‍ അജയ്യനായി മോദി!

രാജ്യം ഭരിച്ച അഞ്ചുവർഷം സംഭവബഹുലമാക്കിയ പ്രധാനമന്ത്രി ഇത്തവണ വമ്പൻ ഭൂരിപക്ഷത്തിലാണ് വാരണാസിയിൽ നിന്ന് വിജയിച്ചിരിക്കുന്നത്.

Last Modified വ്യാഴം, 23 മെയ് 2019 (17:19 IST)
വമ്പിച്ച ലീഡുമായാണ് ബിജെപി നേതാക്കൾ അധികാരത്തിലെത്തുന്നത്. ബിജെപിക്ക് അനുകൂലമായി ഗംഭീര തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ, തലയേടുപ്പുള്ള നേതാവായി നരേന്ദ്ര മോദി നിവർന്നു‌നിൽക്കുകയാണ്. രാജ്യം ഭരിച്ച അഞ്ചുവർഷം സംഭവബഹുലമാക്കിയ പ്രധാനമന്ത്രി ഇത്തവണ വമ്പൻ ഭൂരിപക്ഷത്തിലാണ് വാരണാസിയിൽ നിന്ന് വിജയിച്ചിരിക്കുന്നത്. അണികളാൽ ഇത്രയേറെ ആരദിക്കപ്പെടുകയും അതിലേറെ എതിരാളികളാൽ ആക്രമിക്കപ്പെടുകയും ചെയ്തൊരു നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറെയില്ല. 2014 ൽ തരംഗമായിരുന്ന വ്യക്തി, 2019 ൽ എതിർതരംഗത്തിൽ വീഴാതെ പിടിച്ചുനിന്നിരിക്കുന്നു. വിയോജിപ്പുകളും വിമർശനങ്ങളും ഏറെയുണ്ടെങ്കിലും മോദിയുടെ ഈ മിടുക്കിനെ സമ്മതിച്ചേ പറ്റൂ.

ഇങ്ങനെയൊരു പ്രധാനമന്ത്രിയോ എന്നു പറയിപ്പിക്കുന്ന എത്രയെത്ര സന്ദർഭങ്ങൾ. എന്നിട്ടോ? നെഗറ്റീവ് പബ്ലിസിറ്റിയും ആത്യന്തികമായി പബ്ലിസിറ്റിയാണെന്നു പഠിപ്പിച്ചു മോദി ചിരിക്കുന്നു. വീറും വൃത്തിയുമാണു മുഖമുദ്ര.വാക്കുകളിൽ തീ കോരിയിടും. പറച്ചിലുകളെല്ലാം ഉറക്കെ. എതിരാളിയോട് ഒട്ടും മയമില്ല. ബിജെപിക്കുള്ളിലും പുറത്തും ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്ന അപൂർവ ‘ക്രൗഡ്പുള്ളർ’.

ബാലാക്കോട്ട് വ്യോമാക്രമണത്തിൽ, മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന ഇന്ത്യൻ യുദ്ധവിമാനങ്ങളെ പാക്ക് റഡാറുകൾക്കു കണ്ടുപിടിക്കാനാവില്ലെന്ന ആശയം തന്റേതാണെന്ന് അഭിമുഖത്തിൽ പറഞ്ഞതു ട്രോൾമഴയായി. 1987 –88 കാലത്ത് ഡിജിറ്റൽ ക്യാമറയും ഇ മെയിലും ഉപയോഗിച്ചിരുന്നെന്നു പറഞ്ഞതും പരിഹസിക്കപ്പെട്ടു. വീഴ്ചകൾ മറയ്ക്കാനുള്ള തന്ത്രമായിരുന്നോ അബദ്ധങ്ങൾ? ബിജെപിയെ രാജ്യത്തിന്റെ ഭരണത്തിലേക്കു തിരിച്ചെത്തിക്കുക എന്ന ദൗത്യമാണു മോദി 2014 ൽ സ്വന്തംനിലയിൽ ഏറ്റെടുത്തത്. കേവല ഭൂരിപക്ഷവും കടന്നു ബിജെപിയുടെ സീറ്റുനേട്ടം. അതിനുശേഷമാണു മോദി ആദ്യമായി പാർലമെന്റിന്റെ പടി ചവിട്ടിയത്. താൻ തന്നെയാണു പാർട്ടിയെന്നു മോദിയുടെ ശരീരഭാഷ വിളിച്ചോതി. ദേശീയ അധ്യക്ഷൻ അമിത് ഷാ ഒപ്പംനിന്നു.

7 ഘട്ടങ്ങളിലായി 68 ദിവസത്തോളം നീണ്ടതായിരുന്നു 17ആം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ബിജെപിക്കും മോദിക്കും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യത്തിലേറെ സമയം. തീവ്രവാദത്തിനെതിരെ കടുത്ത നിലപാട്, ഉറച്ച നയതീരുമാനങ്ങൾ, റോഡ്, റെയിൽവേ, അടിസ്ഥാനസൗകര്യ വികസനരംഗത്തെ പുരോഗതി, ആയുഷ്മാൻ ഭാരത്, എല്ലാവർക്കും പാർപ്പിടം, ഉജ്വല യോജന പദ്ധതികൾ എന്നിവ അനുകൂല ഘടകങ്ങളായി. അമിത് ഷായുടെ നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെ പാർട്ടി സംവിധാനം കൂടെനിന്നത് ഊർജമായി.

വർ‌ധിച്ച ഭീകരാക്രമണങ്ങൾ, അശാന്തമായ കശ്മീർ, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, ചെറുകിട വ്യവസായമേഖലയുടെ തകർച്ച, റഫാൽ ഇടപാട്, നോട്ടുനിരോധനവും ജിഎസ്ടിയും സാമ്പത്തികരംഗത്തുണ്ടാക്കിയ തളർച്ച, പെട്രോൾ– ഡീസൽ വിലവർധന, ഭരണത്തിലെ ഏകാധിപത്യ പ്രവണത, അരക്ഷിതരായ ന്യൂനപക്ഷം, സമരപാതയിലായ ദലിതർ തുടങ്ങിയവയായിരുന്നു മോദിക്കുള്ള വെല്ലുവിളികൾ. വീണിടത്തു കിടന്നു വഴിയുണ്ടാക്കാനുള്ള വൈഭവം ഈ സന്ദർഭങ്ങളെയെല്ലാം മറികടക്കാൻ മോദിയെ സഹായിച്ചു.

ശബരിമലയെയും വിശ്വാസത്തെയും സജീവമാക്കിയതു മോദിയാണ്.അവസാനഘട്ടത്തിൽ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ മോദി വിഷയമാക്കി. ‘മിസ്റ്റർ ക്ലീൻ ആയ അദ്ദേഹത്തിന്‍റെ ജീവിതം ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് അവസാനിച്ചത്’ എന്നായിരുന്നു പരാമർശം. കാവൽക്കാരൻ കള്ളനാണ്
എന്ന കോൺഗ്രസ് ആരോപണത്തിന്റെ മുനയൊടിക്കാൻ ഞാനും കാവൽക്കാരൻ
മുദ്രാവാക്യം െകാണ്ടുവന്നു. ട്വിറ്ററിൽ ബിജെപി നേതാക്കളെല്ലാം പേരിനൊപ്പം ചൗക്കിദാർ ചേർത്തു. പ്രതിഭാസമാണു താനെന്നു മോദി തെളിയിച്ചിരിക്കുകയാണ് മോദി വീണ്ടും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :