91 മണ്ഡലങ്ങളിലെ ജനങ്ങൾ നാളെ വിധിയെഴുതും; ആദ്യഘട്ട തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

നിശബ്ദ പ്രചരണമാണ് ഇനി ബാക്കിയുള്ളത്.

Last Modified ബുധന്‍, 10 ഏപ്രില്‍ 2019 (11:50 IST)
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാജ്യത്തെ 20 സംസ്ഥാനങ്ങളിലും, രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് അവസാനിച്ചിരുന്നു. നിശബ്ദ പ്രചരണമാണ് ഇനി ബാക്കിയുള്ളത്.

ആന്ധ്രപ്രദേശ് 25 സീറ്റ്, തെലങ്കാന 17, ഉത്തര്‍പ്രദേശ് 8, അസം 5, ഉത്തരാഖണ്ഡ് 5, പശ്ചിമ ബംഗാള്‍ 2, ബിഹാര്‍ 4, ത്രിപുര 1, അരുണാചല്‍പ്രദേശ് 2, ഛത്തീസ്ഗഢ് 1, ജമ്മു കശ്മീര്‍ 2, മഹാരാഷ്ട്ര 7, മണിപ്പൂര്‍ 1, മേഘാലയ 2, മിസോറാം 1, നാഗലാന്‍ഡ് 1, ഒഡീഷ 4, സിക്കിം 1. കേന്ദ്രഭരണപ്രദേശങ്ങളായ അന്തമാന്‍, ലക്ഷ്വദ്വീപ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. തെക്കേന്ത്യയില്‍ ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ ആദ്യഘട്ടത്തില്‍ തന്നെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.

ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന പ്രമുഖരില്‍ മാഹാരാഷ്ട്രയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി നിതിന്‍ ഗഡ്കരിയുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് ആര്‍എല്‍ഡി നേതാവ് അജിത് കുമാര്‍, അദ്ദേഹത്തിന്റെ മകന്‍ ജയന്ത് ചൗധരി, മന്ത്രിമാരായ വികെ സിംഗ്, മഹേഷ് ശര്‍മ എന്നിവരാണ് മത്സരിക്കുന്ന മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

വടക്കന്‍ സംസ്ഥാനങ്ങളില്‍ ഉത്തരാഖണ്ഡിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസം, മണിപ്പൂര്‍ ഒഴിച്ചുള്ള സംസ്ഥാനങ്ങളിലും ആദ്യഘട്ടത്തില്‍ തന്നെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. അസമില്‍ 14 സീറ്റില്‍ അഞ്ചിലും മണിപ്പൂരിലെ ആകെയുള്ള രണ്ട് സീറ്റില്‍ ഒന്നിലും ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കും.

ഏപ്രില്‍ 18 ന് ആണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാംഘട്ടം-ഏപ്രില്‍ 23, നാലാംഘട്ടം- ഏപ്രില്‍ 29, അഞ്ചാംഘട്ടം- മെയ് ആറ്, ആറാംഘട്ടം-മെയ് 12, ഏഴാംഘട്ടം-മെയ് 19 എന്നി തീയതികളില്‍ നടക്കും. ഏപ്രില്‍ 23 ന് നടക്കുന്ന മൂന്നാംഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :