‘രാഷ്ട്രീയ ഇച്ഛാശക്തിയും ആര്‍ജ്ജവവുമാണ് സര്‍ക്കാരിനു വേണ്ടത്; മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ഇനി ആര് വരും’ - സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

മൂന്നാര്‍ കേസില്‍ പിണറായി സര്‍ക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി| സജിത്ത്| Last Modified വ്യാഴം, 6 ജൂലൈ 2017 (12:27 IST)
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ഇനി ആരാണ് വരുകയെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ ഏറെ വിവാദമായ 22 സെന്റിലെ ലൗ ഡെയ്ല്‍സ് റിസോര്‍ട്ടിന്റെ കേസിന്റെ വിധിപ്പകര്‍പ്പിലാണ് കോടതി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ ഒട്ടേറെ വിധികള്‍ നിലവിലുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.

എല്ലാം ശരിയാക്കാമെന്ന് പറഞ്ഞായിരുന്നു ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ അതെല്ലാം
നടക്കില്ലെന്ന് തോന്നുന്നത് പൊതുജന താത്പര്യത്തിന് വിരുദ്ധമാണ്. രാഷ്ട്രീയ ഇച്ഛാശക്തിയും ആര്‍ജ്ജവവുമാണ് സര്‍ക്കാരിന് വേണ്ടത്. എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമായി മാറരുതെന്നും കോടതി പറഞ്ഞു. റിസോർട്ട് നിൽക്കുന്നത് സർക്കാർ ഭൂമിയിലാണെന്നും ഒഴിപ്പിക്കുന്നതിന് സർക്കാരിന് തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ കേസിന്റെ വിധി പകർപ്പിലാണ് ഹൈക്കോടതിയുടെ വിമര്‍ശനമുള്ളത്.

കെട്ടിടം ഉള്‍പ്പെടെയുള്ള 22 സെന്റ് സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും ആ ഭൂമിയില്‍ സര്‍ക്കാരിനാണ് പരിപൂര്‍ണ അവകാശമെന്നും പാട്ടക്കാരന് അവകാശമുന്നയിക്കാന്‍ ഒരുതരത്തിലുള്ള അധികാരവുമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പാല സ്വദേശിയായ തോമസ് മൈക്കിളിന്റെ കൈവശമുണ്ടായിരുന്ന ഭൂമി പാട്ടക്കാലാവധി അവസാനിച്ച ശേഷം വി.വി. ജോര്‍ജിന് മറിച്ച് വില്‍ക്കുകയായിരുന്നു. ഇക്കാര്യം രേഖകള്‍ പരിശോധിച്ചതില്‍നിന്നും ബോധ്യപ്പെട്ട സബ് കലക്ടര്‍ 48 മണിക്കൂറിനകം ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജോര്‍ജ്ജ് കോടതിയെ സമീപിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :