‘ഞാന്‍ നിന്‍റെ കൂടെ വരുമെന്ന് കരുതേണ്ട എന്നെ കൊണ്ട് പോകാന്‍ കാമുകന്‍ വന്നിട്ടുണ്ട്’! - താലികെട്ടി കതിര്‍മണ്ഡപത്തിന് വലം വെക്കുമ്പോള്‍ വധു വരനോട് പറഞ്ഞതിങ്ങനെ

ഗുരുവായൂരപ്പനെ സാക്ഷി നിർത്തി താലി ചാര്‍ത്തിയ വരവെ ഉപേക്ഷിച്ച് വധു കാമുകനൊപ്പം പോയി! - സിനിമയെ വെല്ലുന്ന കഥ ഇങ്ങനെ...

ഗുരുവായൂർ| aparna| Last Updated: തിങ്കള്‍, 31 ജൂലൈ 2017 (11:10 IST)
ഗുരുവായൂരപ്പനെ സാക്ഷി നിർത്തി വിവാഹം കഴിച്ച ശേഷം മണ്ഡപത്തിൽ നിന്നിറങ്ങിയ വധു വരനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ക്ഷേത്രത്തിലെത്തിയവരെ ആകെ അമ്പരപ്പിച്ചുകൊണ്ട് വധു ഈ കടുംകൈ ചെയ്തത്.

കൊടുങ്ങല്ലൂർ സ്വദേശിയായ വരനും മുല്ലശേരി സ്വദേശിനിയായ വധുവും തമ്മിലുള്ള വിവാഹ ശേഷം വധു പുറത്തിറങ്ങി വരനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോവുകയായിരുന്നു. താലികെട്ട് കഴിഞ്ഞ് കതിര്‍മണ്ഡപത്തിന് വലം വെക്കുമ്പോള്‍ വധു വരനോട് പറഞ്ഞത് ‘ഞാന്‍ നിന്‍റെ കൂടെ വരുമെന്ന് കരുതേണ്ട എന്നെ കൊണ്ട് പോകാന്‍ എന്‍റെ കാമുകന്‍ ഇതാ നില്‍ക്കുന്നു‘ എന്ന് പറഞ്ഞ് ചൂണ്ടി കാണിച്ചുകൊടുത്തു.

ആകെ തളർന്നുപോയ വരൻ വിവരം ബന്ധുക്കളെ അറിയിച്ചതോടെ ബന്ധുക്കൾ യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ വധു വഴങ്ങാൻ തയ്യാറായില്ല. തുടർന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിൽ വാക്കുതർക്കമായി. വിവരമറിഞ്ഞതിനെ തുടർന്ന് ടെമ്പിൾ സി.ഐ സുനിൽ ദാസും സംഘവും എത്തി ഇരു കക്ഷികളെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.

വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് താൻ ഇഷ്ടമല്ലാത്ത വിവാഹത്തിന് വഴങ്ങിയതെന്ന് വധു പോലീസിനെ അറിയിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വരന്റെ ബന്ധുക്കൾ പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എങ്കിലും വരന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി വധുവിന്റെ ബന്ധുക്കൾ തലയൂരി.


(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :