സ്‌പീക്കര്‍ ജി കാര്‍ത്തികേയന്‍ ഗുരുതരാവസ്ഥയില്‍

ബംഗളൂരു| Joys Joy| Last Modified വെള്ളി, 27 ഫെബ്രുവരി 2015 (08:14 IST)
കേരള നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍. കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ബംഗളൂരുവിലെ എച്ച് സി ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സ്പീക്കര്‍ ഇപ്പോള്‍. വ്യാഴാഴ്ച, മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ സി ജോസഫും കാര്‍ത്തികേയനെ സന്ദര്‍ശിച്ചിരുന്നു.

സര്‍ജറി വിഭാഗത്തിലെ ഐ സി യുവിലാണ് ഇപ്പോള്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് ശസ്ത്രക്രിയ നടത്താമെന്ന് ഡോക്‌ടര്‍മാര്‍ തീരുമാനിച്ചിരുന്നെങ്കിലും അതിനുള്ള ആരോഗ്യനില അദ്ദേഹത്തിനില്ലെന്നു കണ്ട് പകരം റേഡിയേഷന്‍ ചികിത്സയാണ് നടത്തുന്നത്.

കരളിന്റെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഡല്‍ഹിയിലും അമേരിക്കയിലും കാര്‍ത്തികേയന് ചികിത്സ നടത്തിയിരുന്നു. നാട്ടിലേക്കു മടങ്ങിയെങ്കിലും വീണ്ടും ആരോഗ്യം മോശമായതിനാല്‍, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. അവിടെനിന്ന് ഒരാഴ്ച മുമ്പ് ബംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടു വരികയായിരുന്നു.

കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് സ്പീക്കറെ മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആരോഗ്യനില ഗുരുതരമായതിനാല്‍
ഇപ്പോള്‍ കൊച്ചിയിലേക്ക് മാറ്റാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :