സ്മാര്‍ട്ട് സിറ്റിയെ അട്ടിമറിക്കുന്നു: ചെന്നിത്തല

കൊച്ചി| WEBDUNIA| Last Modified ശനി, 21 ഫെബ്രുവരി 2009 (18:36 IST)
എല്‍ ഡി എഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയെ അട്ടിമറിക്കുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത്‌ സ്മാര്‍ട്ട്‌ സിറ്റി നടപ്പാക്കുമെന്ന്‌ ആരും കരുതേണ്ട. പദ്ധതിയെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുകയാണ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയെ എതിര്‍ത്തിരുന്ന ആളാണ് വി എസ്‌ അച്യുതാനന്ദന്‍. മുഖ്യമന്ത്രിയായ ശേഷവും പദ്ധതി നടപ്പാകരുതെന്ന സങ്കുചിത മനോഭാവമാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടാണ്‌ പദ്ധതിയുടെ നടത്തിപ്പുകാരായ ടീകോമിനെ സാമ്പത്തികമാന്ദ്യം ബാധിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചത് - ചെന്നിത്തല ആരോപിച്ചു.

ടീകോം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് നിഷേധിച്ചുകൊണ്ട് ടീകോം അധികൃതര്‍ രംഗത്തെത്തിയിരുന്നു. ഭൂമി ഏറ്റെടുക്കല്‍ പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ തീര്‍പ്പുണ്ടാക്കിയെങ്കില്‍ മാത്രമേ പദ്ധതിയുടെ സുഗമമായ നടത്തിപ്പ് സാധ്യമാകൂ എന്ന് സ്മാര്‍ട്ട് സിറ്റി സിഇഒ ഡോ. ഫരീദ്‌ അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞിരുന്നു.

എന്നാല്‍ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്കാവശ്യമായ ഭൂമി ആവശ്യമെങ്കില്‍ പത്തുമിനുട്ടിനുള്ളില്‍ ടീകോം കമ്പനിക്ക്‌ രജിസ്റ്റര്‍ ചെയ്ത്‌ നല്‍കാമെന്ന്‌ മന്ത്രി എസ്‌ ശര്‍മ ഇന്ന് പ്രസ്താവിച്ചു. ഭൂമി രജിസ്ട്രേഷന്‍ വൈകിപ്പിക്കുന്നതിന്‍റെ കാരണമെന്തന്ന്‌ ടീകോം വ്യക്‌തമാക്കണമെന്നും ടീകോം ആവശ്യപ്പെടുന്നപക്ഷം 10 മിനുട്ടിനുള്ളില്‍ രജിസ്ട്രേഷന്‍ നടത്തുമെന്നുമാണ് ശര്‍മ അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :