സോളാർ കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രൻ

ജനജാഗ്രതായാത്ര കള്ളക്കടത്തുകാർ സ്‌പോൺസർ ചെയ്‌ത യാത്രയായെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്| സജിത്ത്| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (07:53 IST)
എൽ.ഡി.എഫ് നേതൃത്വത്തിനും ജനജാഗ്രതായാത്രയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. കള്ളക്കടത്തുകാർ സ്പോൺസർ ചെയ്ത യാത്രയായി മാറിയെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഇനിയും ഒരുപാട് കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്ന് കള്ളക്കടത്തുകേസിലെ മുഖ്യപ്രതി വെളിപ്പെടുത്തിയ സാഹചര്യത്തിൽ കരിപ്പൂരില്‍ നടന്ന സ്വർണക്കടത്ത് കേസ് വീണ്ടും അന്വേഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കള്ളക്കടത്തുകാരോടും മാഫിയാ സംഘങ്ങളോടും സി.പി.എം നേതൃത്വത്തിന് വലിയ ബന്ധമുണ്ട്. പ്രതികളുമായി അടുത്ത ബന്ധമ്പുലര്‍ത്തുന്ന എം.എൽ.എമാരെയും ചോദ്യം ചെയ്യണം. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടു നവംബർ 15 ന് കോഴിക്കോട്ട് സമരം നടത്തും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ലുക്കൗട്ട് നോട്ടീസുള്ള പ്രതികളെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് എം.എൽ.എമാർ നടത്തിയ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് മന്ത്രിസഭയിൽ നിന്നും പുറത്തേക്കുള്ള വഴി തുറന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനാണ് ചാണ്ടിക്ക് രക്ഷാകവചം തീർക്കുന്നത്. സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ രണ്ടാം ഘട്ടമാണ്. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി രാഷ്ട്രീയമായി ഉപയോഗിച്ചെങ്കിലും നിയമപരമായ നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ലെന്നും മൂന്നു മന്ത്രിസഭായോഗങ്ങൾ കഴിയുമ്പോഴും വിഷയത്തിലുള്ള ഈ മൌനം ദുരൂഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :