സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ഹര്‍ജിയിലെ ‘പരേതന്‍’ കോടതിയില്‍ ഹാജരായി; വോട്ട് താന്‍ തന്നെയാണ് ചെയ്തതെന്ന് അമ്മദ് - വെട്ടിലായി സുരേന്ദ്രന്‍

സുരേന്ദ്രന്റെ ഹര്‍ജിയില്‍ ‘പരേതനായ’ അഹമ്മദ് കോടതിയില്‍ ഹാജരായി

K Surendran, Manjeswaram, Kerala BJP, BJP, ബി.ജെ.പി, കെ. സുരേന്ദ്രന്‍, മഞ്ചേശ്വരം
കൊച്ചി| സജിത്ത്| Last Modified വെള്ളി, 16 ജൂണ്‍ 2017 (10:23 IST)
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ മരിച്ചുപോയെന്ന് കാണിച്ചവരുടെ പട്ടികയിലുളള വ്യക്തി ഹൈക്കോടതിയില്‍ ഹാജരായി. മുപ്പത്തിയേഴാം ബൂത്തിലെ എണ്ണൂറാമത്തെ വോട്ടറായ അമ്മദ് കുഞ്ഞി എന്ന ആളാണ് താന്‍ ജീവിച്ചിരിപ്പുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുളള താന്‍ വോട്ടുചെയ്തിട്ടുണ്ടെന്നും കോടതിയെ അറിയിച്ചത്. ഇതോടെ സുരേന്ദ്രനും പ്രാദേശിക നേതാക്കളും വെട്ടിലായിരിക്കുകയാണ്

അബ്ദുള്‍ റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്താണ് ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന കെ. സുരേന്ദ്രന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് അമ്മദ് കുഞ്ഞി മരിച്ചുപോയതാണെന്നും ഇയാളുടെ പേരിലുള്ള വോട്ട് മറ്റാരോ ചെയ്തിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നത്. വിദേശത്തുളളവരുടെയും സ്ഥലത്തില്ലാത്തവരുടെയും മരിച്ചുപോയവരുടെയും പേരില്‍ വോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഹര്‍ജിയിലെ ആക്ഷേപം.

ഈ പട്ടികയിലുള്ള 259 പേരെയാണ് കോടതി വിളിച്ചുവരുത്തി തെളിവെടുക്കാന്‍ നോട്ടീസ് അയച്ചിട്ടുളളത്. വിദേശത്തായിട്ടും വോട്ട് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പട്ടികയിലെ ചിലര്‍ സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായിരുന്നു. ഇവരെയും കോടതി വിസ്തരിച്ചു. 26 പേരുടെ യാത്രാവിവരം പരിശോധിച്ചപ്പോള്‍ 20 പേരും വോട്ടിങ് ദിവസം വിദേശത്തായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിശദീകരണ പത്രിക നല്‍കിയിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :