സംസ്ഥാനത്ത് വീണ്ടും സിനിമാ സമരം; മള്‍ട്ടിപ്ലക്സുകളില്‍ റംസാന്‍ റിലീസുകള്‍ ഇല്ല

മള്‍ട്ടിപ്ലക്സുകളില്‍ റംസാന്‍ റിലീസുകള്‍ ഇല്ല

Multiplex cenemas, Eid Release, Cinema, Strike, Cinema strike, മള്‍ട്ടിപ്ലക്സ്, സിനിമാസമരം, ഈദ് റിലീസ്
കൊച്ചി| സജിത്ത്| Last Modified ശനി, 17 ജൂണ്‍ 2017 (08:12 IST)
സംസ്ഥാനത്ത് വീണ്ടും സിനിമാസമരം. വിതരണ വിഹിതവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ മള്‍ട്ടിപ്ലക്സുകളില്‍ റംസാന്‍ റിലീസുകള്‍ അനുവദിക്കേണ്ടെന്ന തീരുമാനമാണ് നിര്‍മ്മാതാക്കളും വിതരണക്കാരും കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ടത്. അതോടെ ദേശീയ മള്‍ട്ടിപ്ളെക്സ് ശൃംഖലയുടെ ഭാഗമായ പി വി ആര്‍ സിനിമാസ്, സിനി പോളിസ്, ഐനോക്സ് സിനിമാസ് എന്നീ മള്‍ട്ടിപ്ളക്സുകളില്‍ സിനിമ റിലീസ് ചെയ്യേണ്ടെന്നും സംഘടന തീരുമാനിച്ചു.

കഴിഞ്ഞ മാസം ബാഹുബലി, ഗോദ എന്നിവയുള്‍പ്പ്പെടെയുള്ള സിനിമകള്‍ മള്‍ട്ടിപ്ളക്സുകളില്‍ നിന്ന് പിന്‍വലിച്ച് നിര്‍മ്മാതാക്കളും വിതരണക്കാരും സമരരംഗത്ത് എത്തിയിരുന്നു. സാധാരണ തിയറ്ററുകളുടെ അതേ അനുപാതത്തില്‍ തിയറ്റര്‍ വിഹിതം മള്‍ട്ടിപ്ളക്സില്‍ നിന്നും വേണമെന്ന വാദമാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ മള്‍ട്ടിപ്ളക്സുകള്‍ തയ്യാറല്ല.

റിലീസ് ചെയ്ത ആഴ്ചയില്‍ 55 ശതമാനം വിതരണക്കാര്‍ക്കും 45 ശതമാനം തിയറ്ററുടമകള്‍ക്കും എന്നതാണ് മള്‍ട്ടിപ്ളക്സില്‍ നിലനില്‍ക്കുന്ന രീതി. എന്നാല്‍ മറ്റ് തിയറ്ററുകളിലാവട്ടെ കളക്ഷനില്‍ നിന്ന് 60 ശതമാനം വിതരണക്കാര്‍ക്കും 40 ശതമാനം തിയറ്ററുകള്‍ക്കും എന്ന അനുപാതമാണ് തുടരുന്നത്. മള്‍ട്ടിപ്ലക്സുകളുടെ അതേ പ്രദര്‍ശന സൗകര്യമുള്ള തിയറ്ററുകള്‍ പോലെ വിതരണ വിഹിതത്തില്‍ ഈ അനുപാതം തുടരുമ്പോള്‍ മള്‍ട്ടിപ്ളക്സുകള്‍ക്ക് മാത്രം അധിക വരുമാനം നല്‍കേണ്ടെന്ന നിലപാടാണ് വിതരണക്കാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമുള്ളത്.

റാഫിയുടെ റോള്‍ മോഡല്‍സ്, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും, ആസിഫലി നായകനായ അവരുടെ രാവുകള്‍, സല്‍മാന്‍ ഖാന്‍ ചിത്രം ട്യൂബ് ലൈറ്റ്, പൃഥ്വിരാജ്- ഇന്ദ്രജിത്ത് ചിത്രം ടിയാന്‍, വിനീത് ശ്രീനിവാസന്‍ നായകനായ സിനിമാക്കാരന്‍ എന്നിവയാണ് നിലവില്‍ ഈദ് റിലീസായി നിശ്ചയിച്ചിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍, രാംലീല, ചങ്ക്സ് എന്നീ സിനിമകളും ഈദ് റിലിസായി പ്രതീക്ഷിക്കുന്നുണ്ട്. പി വി ആര്‍ ഉള്‍പ്പെടെയുള്ള മള്‍ട്ടിപ്ളക്സ് റിലീസുകള്‍ നഷ്ടമായാല്‍ സിനിമകളുടെ കളക്ഷനെയും സാരമായി ബാധിക്കെമെന്നാണ് നിര്‍മാതാക്കള്‍ കരുതുന്നുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :